advertisement

Scrub-Typhus| തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു; പ്രത്യേക സംഘം സ്ഥലം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി

Last Updated:

പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി (Scrub-Typhus) ബാധിച്ച് മരിച്ചു.‌ വർക്കല ചെറുന്നിയൂർ പന്തുവിളയിൽ ‌അശ്വതി (15) ആണ് മരണപ്പെട്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വർക്കല ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അശ്വതി. സിഐടിയു മരക്കടമുക്ക് യൂണിയൻ പ്രസിഡന്റ് ഷാജി ദാസിന്റെ മകളാണ്.
അശ്വതിക്ക് ഒരാഴ്ച മുൻപ് പനിയും ഛർദ്ദിയും ബാധിച്ചിരുന്നു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പനിക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് നൽകി വിട്ടയച്ചതിന് തൊട്ടടുത്ത ദിവസം അശ്വതി കുഴഞ്ഞുവീണു. അതിന് പിന്നാലെയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നതിനിടെ അശ്വതിയുടെ ഓക്സിജൻ ലെവൽ ക്രമാതീതമായി കുറഞ്ഞു. അതിന് പിന്നാലെ അശ്വതിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എലി, പൂച്ച എന്നീ മൃഗങ്ങൾ വഴിയാണ് ചെള്ള് പനി പടരുന്നതെന്നാണ് കണ്ടെത്തൽ. ഇവയുടെ മേലുള്ള ചെള്ളുകൾ മനുഷ്യരിലേക്ക് കയറുന്നതോടെയാണ് ചെള്ള് പനി ബാധിക്കുന്നത്.
advertisement
ചെള്ളുപനി പ്രത്യേക സംഘം സന്ദര്‍ശിക്കും: മന്ത്രി വീണാ ജോര്‍ജ്
വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളേജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. ചെറിന്നിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കുന്നതാണ്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവര്‍ക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
advertisement
എന്താണ് ചെള്ളുപനി?
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ലക്ഷണങ്ങള്‍
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.
advertisement
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
രോഗനിര്‍ണയം
സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാര്‍, രക്ത പരിശോധനാ ഫലം എന്നിവ രോഗനിര്‍ണയത്തിന് സഹായകരമാണ്. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.
advertisement
രോഗ പ്രതിരോധനിയന്ത്രണ മാര്‍ഗങ്ങള്‍
സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക.
പ്രതിരോധ മാര്‍ഗങ്ങള്‍
പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.
എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
advertisement
ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Scrub-Typhus| തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു; പ്രത്യേക സംഘം സ്ഥലം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement