കൊച്ചി: ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി. ദ്വീപ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേതാക്കൾ രാജിവെച്ചു . ഐഷ സുൽത്താനയ്ക്കെതിരെ ദ്വീപ് ബിജെപി പ്രസിഡൻറ് പരാതി നൽകിയതിലും പ്രവർത്തകർക്ക് കടുത്ത എതിർപ്പ്. വിവാദങ്ങൾക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേൽ അടുത്താഴ്ച ദ്വീപ് സന്ദര്‍ശിച്ചേക്കുമെന്നാണ് സചന.
ഐഷ സുൽത്താനക്കെതിരെ പരാമർശങ്ങളുടെ പേരിൽ ബിജെപിയുടെ പരാതി പ്രകാരം രാജ്യദ്രോഹം കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ലക്ഷദ്വീപ് ബിജെപി യിൽ പൊട്ടിത്തെറി ഉണ്ടായത്. ദ്വീപ് സംസ്ഥാന സെക്രട്ടറിക്കു പുറമെ വഖഫ് ബോർഡ് , ഖാദി ബോർഡ് അംഗങ്ങളും രാജിവച്ചവരിൽ പ്പെടുന്നു .നേതാക്കളും പ്രവർത്തകരും അടക്കം 12 പേരാണ് രാജിവച്ചത് . അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന നിലപാട് ബിജെപിയിൽ നിന്നും രാജിവെച്ച അംഗങ്ങൾ ആവർത്തിക്കുന്നുണ്ട്.
Also Read-'കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലും ലോക്ഡൗണ്‍ നീട്ടിയത് എന്തിനാണെന്ന സംശയം പൊതുസമൂഹത്തിലുണ്ട്': മുഖ്യമന്ത്രി
ഐഷ സുൽത്താനക്കെതിരെ ഒറ്റ തിരിഞ്ഞുള്ള ആക്രമണം നീതീകരിക്കാൻ ആവില്ലെന്നും സമാനരീതിയിലുള്ള പ്രതികരണങ്ങൾ വേറെയും ഉണ്ടായിട്ടും പൊലീസിൽ പരാതിപ്പെട്ടില്ലെന്നും രാജിവെച്ചവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദ്വീപിലെ നിലവിലെ കോവിഡ് വ്യാപനം മാത്രമാണ് ഐഷ സുൽത്താന ചൂണ്ടിക്കാട്ടിയതെന്നും കത്തിൽ പറയുന്നു. പാർട്ടി പ്രസിഡൻ്റിൻ്റെ പരാതിക്ക് പിന്നാലെ തന്നെ ബിജെപിയിൽ ഉണ്ടായ കൂട്ടരാജി സംഘടനയിലെ വിഭാഗീയതന്നെയാണ് വ്യക്തമാക്കുന്നത്.
നേരത്തെ യുവമോർച്ചയിൽ നിന്നും കൂട്ടരാജി ഉണ്ടായിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ പിന്തുണച്ചുകൊണ്ട് സമരത്തെ പ്രതിരോധിക്കാൻ ശ്രമിച്ച ലക്ഷദ്വീപ് ബിജെപി നേതൃത്വം കൂട്ട രാജിയോടെ അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്. അതേസമയം വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ അടുത്താഴ്ച ദ്വീപ് സന്ദര്‍ശിച്ചേക്കുമെന്നാണ് സചന. ഇരുപത്തിമൂന്നാം തീയതി വരെ സന്ദർശനം തുടരുമെന്നാണ് അറിവ്. സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തെ കണ്ടു നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പരമാര്‍ശത്തിൽ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.ലക്ഷദ്വീപില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയുമായ അയിഷ സുല്‍ത്താനയ്‌ക്കെതിരെ കവറത്തി പോലീസാണ് കേസെടുത്തത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ ബയോവെപ്പണ്‍ പരാമര്‍ശത്തേത്തുടര്‍ന്നാണ് നടപടി. ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ, 153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.
Also Read-കോവിഡ് മൂന്നാം തരംഗം; യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്
ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
അയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ രംഗത്തെത്തി. ഐഷയ്‌ക്കൊപ്പം ദ്വീപിലെ ജനങ്ങള്‍ ഒന്നടങ്കം ഉറച്ചുനില്‍ക്കും. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിയ്ക്കുന്നത് ശരിയല്ലെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം പ്രസ്താവനയില്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.