തൃശ്ശൂർ: മുഖ്യമന്ത്രിയെ പരിഹസിച്ച് സുരേഷ് ഗോപി. ഇരട്ടച്ചങ്കുണ്ടായത് തന്റെ സിനിമയായ ലേലത്തിലാണ്. ഇപ്പോൾ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നത്. തൃശ്ശൂരിൽ അമിത് ഷാ പങ്കെടുക്കുന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി കേരളം എടുത്തിരിക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും. അതിന് കാരണമാവുക സർക്കാരിന്റെ ചെയ്‌തികളാകും. സിപിഎമ്മിന്റെ അടിത്തറ ഇളക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ മത്സരിക്കാനുള്ള സന്നദ്ധതയും സുരേഷ് ഗോപി വ്യക്തമാക്കി. ഈ തൃശൂർ എനിക്ക് വേണം. നിങ്ങൾ തന്നാൽ തൃശൂർ ഞാനിങ്ങെടുക്കും. തൃശ്ശൂരിൽ അല്ല, കണ്ണൂരിൽ വേണമെങ്കിലും മത്സരിക്കാം. മത്സരിക്കാൻ തയ്യാറാണെന്നും ജയമല്ല പ്രധാനം.
Also Read- ‘കുട്ടനാടിന് ചെറിയ പ്രശ്നമുണ്ട്; ആ പ്രശ്നം എനിക്കറിയാം; അതൊക്കെ മാറ്റും’: എംവി ഗോവിന്ദൻ
“ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, നിങ്ങളെയൊക്കെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.”
അമിത് ഷാ പങ്കെടുക്കുന്ന പൊതു പരിപാടിയിൽ ബ്രഹ്മപുരം വിഷയവും അദ്ദേഹം ഉന്നയിച്ചു. ബ്രഹ്മപുരം ഇന്നലത്തെയും ഇന്നത്തെയും സംഭവമാണ്. നാളത്തെ സംഭവമായി ബ്രഹ്മപുരത്തെ മാറ്റരുത്. കൊച്ചി ജനതയ്ക്ക് ആവശ്യമായ തലോടൽ നൽകാൻ സർക്കാർ പ്രാപ്‌തരല്ലെങ്കിൽ, കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ അപേക്ഷിക്കണം.
സഹകരണ ബാങ്ക് നിയന്ത്രണ ബിൽ നടപ്പിലാക്കണം. ആയിരക്കണക്കിന് പരാതികളാണ് സഹകരണ ബാങ്കുകളുടെ തട്ടിപ്പിനെ കുറിച്ച് ലഭിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്താൻ സഹകരണ ബാങ്കിലെ നിയമനങ്ങൾ ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് സർവീസിലൂടെ നടത്തണം.
കാൽ തൊട്ട് തൊഴൽ വിവാദം വീണ്ടും സുരേഷ് ഗോപി ഉയർത്തി. വിഷുവിന് കൈനീട്ടം നൽകുമെന്നും, ആരെങ്കിലും കാൽ തൊട്ട് തൊഴാൻ എത്തിയാൽ തടയില്ല. എന്നാൽ ആരും കാൽ തൊട്ട് തൊഴാൻ വരരുതെന്ന് അപേക്ഷിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.