യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ്; ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് പൊലീസുകാരൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു."
കോഴിക്കോട്: യുവതിക്ക് താമസിക്കാൻ ഫ്ലാറ്റെടുത്തു നൽകിയെന്നാരോപിച്ച് പൊലീസുകാരന് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് 2019 ജനുവരിയിൽ സസ്പെൻഷനിലായ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് വീണ്ടും നടപടി. ഇതിനിടെ സസ്പെൻഷൻ ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടെന്നു കാട്ടി കമ്മിഷണർക്കെതിരെ യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നൽകി.
കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ടതാണ് സസ്പെൻഷൻ ഓർഡറെന്ന് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്നും ഉമേഷ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
യുവതിയുടെ അമ്മ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തതെന്നാണ്ഉത്തരവിൽ വ്യക്തമാക്കുന്നത്. നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരൻ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് യുവതിയെ താമസിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായും ഇത് അച്ചടക്കസേനയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ വീട്ടുകാരുമായുള്ള പ്രശ്നത്തെ തുടർന്ന് സ്വമേധയാ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നെന്നാണ് യുവതി ഐജിക്കു നൽകിയ പരാതിയിൽ പറയുന്നത്.
തന്നെ മറ്റൊരാൾ വീടു വാടകയ്ക്കെടുത്ത് താമസിപ്പിച്ചതാണെന്നും സുഹൃത്ത് തന്റെ താമസസ്ഥലത്ത് സ്ഥിരസന്ദർശകനാണെന്നും സിറ്റി പൊലീസ് കമ്മിഷണർ ഒദ്യോഗിക രേഖയിൽ എഴുതിയത് സ്ത്രീത്വത്തെ അപമാനിക്കലാണ്. പൊലീസുകാരനോടുള്ള കുടിപ്പക തീർക്കാൻ പൊതുരേഖയിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശം ഉൾപ്പെടുത്തിയതിന് കമ്മിഷണർക്കെതിരെ കേസെടുക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു.
advertisement
ഡോ. ബിജുവിന്‍റെ കാടു പൂക്കുന്ന നേരം എന്ന സിനിമയില്‍ മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിനെ പരാമര്‍ശിക്കുന്ന സംഭാഷണം ഫേസ്ബുക്കില്‍ പങ്കുവച്ചതിന് നേരത്തെ ഉമേഷിന്‍റെ ഇന്‍ക്രിമെന്റ് തടഞ്ഞ് വച്ചിരുന്നു. ശബരിമല വിഷയത്തില്‍ മിഠായിത്തെരുവി ല്‍ബിജെപി പ്രവവര്‍ത്തകര്‍ നടത്തിയ അക്രമണം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടെന്ന ഫേസ്ബുക്കില്‍ പോസ്റ്റിനെ തുടർന്നാണ് 2019-ൽ ഉമേഷിനെ സസ്പെൻഡ് ചെയ്തത്.
ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു.
advertisement
2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.
31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി "അവളുടെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു" എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.
advertisement
അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2020 11:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ്; ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് പൊലീസുകാരൻ