മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നിരീക്ഷണങ്ങൾ ഗൗരവതരം: സീറോമലബാർ സഭ
- Published by:meera_57
- news18-malayalam
Last Updated:
പിതാവിന്റെ അഭിമുഖത്തിൽ ഒരിടത്തും ഇതര മതങ്ങളെയോ, മത നേതാക്കന്മാരെയോ, മതവിശ്വാസങ്ങളെയോ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന് സഭ
ഭാരത കത്തോലിക്ക സഭാ മെത്രാൻ സമിതി (സി.ബി.സി.ഐ.) മുൻ പ്രസിഡന്റും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് (Mar Andrews Thazhath) ദീപിക പത്രത്തിൽ നൽകിയ അഭിമുഖത്തിൽ പ്രതികരണവുമായി സീറോമലബാർ സഭ. താഴത്ത് പിതാവിന്റെ നിരീക്ഷണങ്ങൾ ഗൗരവതരമെന്ന് സഭയുടെ വക്താവ് ഔദ്യോഗിക പ്രസ്താവന വഴി പ്രതികരിച്ചു. പ്രസ്താവനയുടെ പൂർണരൂപം ചുവടെ നൽകുന്നു:
"തൃശ്ശൂർ അതിരൂപതാ അധ്യക്ഷനും, സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗവും, ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ്, സഭയെയും സമുദായത്തെ സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിച്ചുകൊണ്ട് നല്കിയ അഭിമുഖം, 2026 ഫെബ്രുവരി 3, 4 തീയതികളിൽ ദീപിക ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തിൽ, 'ക്രൈസ്തവരിലും വർഗീയത വളർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് ഉത്തരമായി, കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും അഭിവന്ദ്യ താഴത്ത് പിതാവ് വിവരിക്കുന്നുണ്ട്. ഇതിനിടയിൽ സഭയിലെ നിസ്സാരമായ കാര്യങ്ങളിൽ പോലും ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുന്ന ബാഹ്യശക്തികളെക്കുറിച്ചും പിതാവ് സൂചിപ്പിച്ചു. സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി ചില തീവ്രവാദ സ്വഭാവമുള്ള നിരോധിത സംഘടനകൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് തനിക്ക് ലഭിച്ച വിവരങ്ങളും പിതാവ് പങ്കുവയ്ക്കുകയുണ്ടായി.
advertisement
മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിനു ശേഷം, ചില കോണുകളിൽ നിന്ന് പ്രതികരണങ്ങൾ പിതാവ് ഉന്നയിച്ച വിഷയത്തെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴി തിരിച്ചുവിടുന്നവയായിരുന്നു. പിതാവിന്റെ അഭിമുഖത്തിൽ ഒരിടത്തും ഇതര മതങ്ങളെയോ, മത നേതാക്കന്മാരെയോ, മതവിശ്വാസങ്ങളെയോ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല; മതസൗഹാർദത്തിന് വിഘാതമായി യാതൊന്നും പിതാവ് പറഞ്ഞിട്ടുമില്ല. സീറോമലബാർ സഭയിലെ അനുഭവജ്ഞാനമുള്ള മുതിർന്ന ഒരു വൈദിക മേലധ്യക്ഷൻ എന്ന നിലയിൽ, വിശ്വാസി സമൂഹത്തിന്റെ തിരിച്ചറിവിലേക്കും വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ പൊതുസമൂഹത്തിന് നിസ്തുലമായ സംഭാവനകൾ നൽകുന്ന തൃശൂർ അതിരൂപതയുടെ അധ്യക്ഷനെന്ന നിലയിൽ, പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കുമായി പിതാവ് നടത്തിയ തുറന്നുപറച്ചിൽ തെറ്റായി വ്യാഖ്യാനിച്ചവരും, സ്വാർത്ഥതാല്പര്യങ്ങളെ മുൻനിർത്തി പ്രതികരിച്ചവരുമാണ് യഥാർത്ഥത്തിൽ പിതാവിന്റെ അഭിമുഖത്തെ വിവാദമാക്കിയത്.
advertisement
ആയതിനാൽ, ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെ പേരിൽ അഭിവന്ദ്യ മാർ താഴത്ത് പിതാവിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം പ്രവണതകളെ സീറോമലബാർ സഭ ശക്തമായി അപലപിക്കുന്നു. അഭിവന്ദ്യ പിതാവ് പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് പിതാവിനെതിരെ നടത്തുന്ന ദുഷ്പ്രചരങ്ങൾക്കു നേരെ സഭാ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. തന്റെ ബോധ്യങ്ങളിൽ നിന്നും, തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പൊതുസമൂഹത്തോട് തുറന്നുപറച്ചിൽ നടത്തിയ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനൊപ്പം സീറോമലബാർ സഭാസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നു ഇതിനാൽ അറിയിക്കുന്നു."
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 12, 2026 10:47 AM IST










