കൊച്ചി: യുഡിഎഫിനെതിരെ സീറോ മലബാർ സഭ. തദ്ദേശ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ വിലയിരുത്തുന്ന സഭയുടെ മുഖമാസികയിലാണ് വിമർശനം. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസുണ്ടാക്കിയ ധാരണ ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലിന് കാരണമായി. ന്യൂനപക്ഷ വോട്ടുകളിലെ ചുവടു മാറ്റം ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തൽ തെറ്റാണെന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖമാസികയായ സത്യദീപം പറയുന്നു.
സാഹചര്യങ്ങൾ വോട്ടാക്കുന്നതിൽ വലിയ വീഴ്ചയാണ് യുഡിഎഫിന് പറ്റിയത്. ക്രിസ്ത്യൻ വോട്ടുകളുടെ ചുവടുമാറ്റം അതിൽ പ്രധാനമാണെന്ന് മുഖ പ്രസംഗം വ്യക്തമാക്കുന്നു. ലൗ ജിഹാദ് വിഷയത്തിലടക്കം സഭ നേരത്തെ തന്നെ നിലപാട് പരസ്യമാക്കിയിട്ടും, വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയത് മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നൽ ക്രിസ്തീയ വിഭാഗത്തിലുണ്ടാക്കി. ഇത് ക്രിസ്തീയ വോട്ടുകൾ നഷ്ടമാക്കി. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്ന ഇടത് പ്രചാരണവും ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പികെ കുഞ്ഞാലിക്കുട്ടി തിരികെയെത്തുമ്പോൾ യുഡിഎഫിന്‍റെമേൽ ലീഗ് മേൽക്കൈ നേടുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. സഭ തർക്കത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത് കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയതിലൂടെ ബിജെപിയുടെ മതേതരമമത കാപട്യമാണെന്ന് വ്യക്തമാക്കിയതായും സത്യദീപം പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ നേട്ടത്തെ മുഖ പ്രസംഗം അംഗീകരിക്കുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഇഡി അടക്കം അഞ്ചോളം കേന്ദ്ര ഏജൻസികൾ ആറു മാസമായി അന്വേഷിച്ചിട്ടും തെളിവുകൾ കണ്ടെത്താനാകാത്തത് സർക്കാറിന് അനുകൂലമായി. ഇക്കാര്യം പൊതുജനങ്ങൾക്കിടയിൽ ഒരു പരിധിവരെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്‍റെ സ്ഥിരീകരണമാണ് ഇടത് നേട്ടമെന്നും സത്യദീപം വിശദീകരിക്കുന്നു.
ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ ഇടത് മുന്നണിക്കായെന്നും മുഖമാസിക വ്യക്തമാക്കുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.