തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്ന് തലസ്ഥാനത്തെ ബുഹാരി ഹോട്ടൽ അടപ്പിച്ചു. എന്നാൽ ഉദ്യോഗസ്ഥർ മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ എടുത്തതാണെന്ന് ബുഹാരി ഹോട്ടൽ ഉടമ ആരോപിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്താറുണ്ട്. പഴയ ഭക്ഷണം വിൽക്കാറില്ലെന്നും ഹോട്ടലുടമ വ്യക്തമാക്കി.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയത്. പാറ്റ, പ്രാണികൾ തുടങ്ങിയവയെ അടുക്കളയിൽ കണ്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയത്ത് അൽഫാം കഴിച്ച് മെഡിക്കൽകോളേജിലെ നഴ്സിങ് ഓഫീസറായ യുവതി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയത്.
Also Read- ഓപ്പറേഷന്‍ ഹോളിഡേ: ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് അടപ്പിച്ചത് 26 സ്ഥാപനങ്ങള്‍
അതേസമയം സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.