കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച് എ.ഐ.; വിളവിൽ റെക്കോർഡ് നേട്ടം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഇത്തരത്തില്‍ ഉള്ള കൃഷി രീതി കര്‍ഷകൻ്റെ കഠിനാധ്വാനം കുറയ്ക്കുകയും കൂടുതല്‍ വിളവ് നല്‍കുകയും മാത്രമല്ല വിപണിയുടെ ആവശ്യം മനസ്സിലാക്കി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.
നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള പരീക്ഷണ കൃഷി വിജയമായതോടെ അത് വ്യാപിപിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട്ടെ ഒരു കൂട്ടം കർഷകർ. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സിൻ്റെ സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതല്‍ ലളിതവും ആയാസരഹിതവും ലാഭകരവുമാക്കാനൊരുങ്ങുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കാര്‍ഷിക രംഗത്ത് എ.ഐ. സാങ്കേതിക വിദ്യ ഉപയോഗപെടുത്തി സ്മാര്‍ട്ട് ഫാമിങ്ങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയം കണ്ടതിൻ്റെ ആത്മ വിശ്വാസത്തിൽ ഇത് കൂടുതല്‍ ആളുകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നത്.
കിലയുടെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷൻ്റെയും സഹകരണത്തോടെ പനവൂര്‍, ആനാട്, അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത 40 കര്‍ഷകരാണ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം സ്മാര്‍ട്ട് ഫാമിങ്ങ് രീതികള്‍ നടപ്പിലാക്കിയത്. ഇതിനായി ഓരോ കര്‍ഷകനും ഓരോ സെൻ്റ് വീതം ഭൂമിയില്‍ പരമ്പരാഗത കാര്‍ഷിക രീതിയിലും സ്മാര്‍ട്ട് ഫാമിങ്ങ് രീതിയിലും ഒരേ സമയം കൃഷി ചെയ്യുകയായിരുന്നു. വിളവുകള്‍ തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ സ്മാര്‍ട്ട് ഫാമിങ്ങിൽ വിളവുല്പാദനം 200 ശതമാനത്തിലധികമായിരുന്നു. മധുരകിഴങ്ങ്-220%, മരിച്ചീനി-215%, വാഴ-206%, ചേന-163% എന്നീ രീതിയില്‍ വൻ വർധനയാണ് വിളവുല്പാദനത്തിൽ ഉണ്ടായത്. അതിനൊപ്പം വളത്തിൻ്റെ ഉപയോഗം പരമ്പരാഗത കൃഷി രീതിയിലേക്കാൾ കുറയ്ക്കുവാനും കഴിഞ്ഞു.
advertisement
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് മനുഷ്യ പ്രയത്‌നം പരമാവധി ലഘൂകരിച്ച്, കൃഷിയിടങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്മാര്‍ട്ട് ഫാമിങ്ങ്. ഡാറ്റാ അനലിറ്റിക്‌സ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് പ്രവചനങ്ങള്‍ നടത്താനും മികച്ച തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുമെന്നത് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഉള്ള കൃഷി രീതി കര്‍ഷകൻ്റെ കഠിനാധ്വാനം കുറയ്ക്കുകയും കൂടുതല്‍ വിളവ് നല്‍കുകയും മാത്രമല്ല വിപണിയുടെ ആവശ്യം മനസ്സിലാക്കി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഇതോടൊപ്പം രാസവളങ്ങളുടെയും ജലത്തിൻ്റെയും അമിത ഉപയോഗം തടയുവാനും വായു, മണ്ണ്, ജല മലിനീകരണം എന്നിവ തടയുന്നതിനും സാധിക്കുന്നു.
advertisement
വിപണി സാധ്യത കൃത്യമായി അറിയാമെങ്കില്‍ അത്രയും മാത്രം ഉല്പാദിപ്പിക്കാന്‍ അവശ്യമായ വെള്ളത്തിൻ്റെയും വളത്തിൻ്റെയും അളവ് വിവരം സ്മാര്‍ട്ട് ഫാമിങ്ങ് ഡിവൈസസ് നല്‍കും. ഈ രീതിയില്‍ കൃഷി ചെയ്താല്‍ വിപണി അവശ്യത്തിലധികം കൃഷി ചെയ്യുന്നതു മൂലമുള്ള നഷ്ടം കുറയ്ക്കാനാകുമെന്ന് പരിശീലനാടിസ്ഥാനത്തിലുള്ള കൃഷിയിലൂടെ മനസ്സിലാക്കാനായതായി കർഷകർ അഭിപ്രായപ്പെടുന്നു.
പ്രധാനമായും രണ്ട് ഉപകരണങ്ങളാണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ (സി.റ്റി.സി.ആര്‍.ഐ.) പ്രിന്‍സിപ്പല്‍ സയൻ്റിസ്റ്റ് ആയ വി.എസ്. സന്തോഷ് മിത്ര വികസിപ്പിച്ചെടുത്തതും സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്നതുമായ ഇ-ക്രോപ്പ് ഡിവൈസും സ്മാര്‍ട്ട് ഫെര്‍ട്ടിഗേഷന്‍ ഡിവൈസും. ഇതിൽ ഇ-ക്രോപ്പ് ഡിവൈസിലൂടെ 20 കിലോമീറ്റര്‍ ചുറ്റളവിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ലഭ്യമാകുന്നതിനൊപ്പം കൃഷി സംബന്ധമായ മികച്ച നിര്‍ദ്ദേശങ്ങള്‍, കൃഷിക്കാവശ്യമായ മൂലകങ്ങളുടെയും ജലത്തിൻ്റെയും അളവ്, പരിപാലന രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും കര്‍ഷകരുടെ മൊബൈലില്‍ ലഭ്യമാക്കാനാവും.
advertisement
ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റത്തോടുകൂടിയാണ് സ്മാര്‍ട്ട് ഫെര്‍ട്ടിഗേഷന്‍ ഡിവൈസ് സ്ഥാപിക്കുക. ഇ-ക്രോപ്പ് ഡിവൈസില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ അനുസരിച്ച് സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ മൂലകങ്ങളുടെയും ജലത്തിൻ്റെയും അളവ് നിയന്ത്രിച്ച് ആവശ്യമായ രീതിയില്‍ വെള്ളവും വളവും നല്‍കുന്നതിന് ഈ ഉപകരണത്തിന് കഴിയും. സ്മാര്‍ട്ട് ഫാമിങ്ങ് പരീക്ഷണം വിജയം കണ്ടതോടെ മറ്റ് കര്‍ഷകരെ സ്മാര്‍ട്ട് ഫാമിങ്ങിലേക്ക് ആകര്‍ഷിക്കാന്‍ ഒട്ടേറെ ബോധവത്കരണ പരിപാടികളാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ നടക്കുന്നത്.
ഇത്തരത്തില്‍ ഉള്ള കൃഷി രീതി കര്‍ഷകൻ്റെ കഠിനാധ്വാനം കുറയ്ക്കുകയും കൂടുതല്‍ വിളവ് നല്‍കുകയും മാത്രമല്ല; വ്യത്യസ്ത വിപണന കേന്ദ്രങ്ങളിലേക്ക് വിഷരഹിതമായ പഴങ്ങളും, പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും കൂടുതലായി എത്തിക്കാനും, അത് വഴി കൂടുതല്‍ വരുമാനത്തിനും സഹായകമാകുമെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 01, 2025 3:25 PM IST