തിരുവനന്തപുരം നഗരസഭ സ്പാ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതൃത്വം സംസ്ഥാന നേതാവിനോട് വിശദീകരണം തേടി
- Published by:Rajesh V
- news18-malayalam
Last Updated:
സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ എന്ന വിവരത്തെ തുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി വ്യാപക പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വം വിശദീകരണം തേടിയത്
തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിൻ്റെ പേരിൽ തിരുവനന്തപുരം നഗരസഭ സ്പാ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതൃത്വം സംസ്ഥാന നേതാവിനോട് വിശദീകരണം തേടി. സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ എന്ന വിവരത്തെ തുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി വ്യാപക പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വം വിശദീകരണം തേടിയത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം പി ഷൈൻ ലാലിൻ്റെ പിതാവ് പാങ്ങോട് സ്വദേശി എസ് മനോഹരൻ്റെ പേരിലാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള 'സ്‌പർശൻ സ്പായുടെ ലൈസൻസ്.
ഷൈൻ ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസൻസെങ്കിലും റിതിൻ എന്നയാളാണ് സ്പാ നടത്തുന്നത്. സ്പായിൽ അനധികൃത പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നും മേയറെ പരാതിക്കാരി തെറ്റിധരിപ്പിച്ചതാണു പ്രശ്നങ്ങൾക്കുകാരണം എന്നും ഷൈൻ ലാൽ പറയുന്നു. ജോലി തേടിയെത്തിയ യുവതിയോട് ആധാറും ഫോട്ടോയും അടക്കമുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. പോലീസിന്റെ നിർദേശമനുസരിച്ച് ജോലിക്ക് എടുക്കുന്നവരുടെ രേഖകൾ വാങ്ങാറുണ്ട്.എന്നാൽ അവർ അതു നൽകിയില്ല. ഈ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. റിതിൻ യുവതിയെ അടിക്കാൻ കൈവീശിയെങ്കിലും അടിച്ചില്ല. സ്പായിലെ ഒരു ഭാഗത്തിന് മാത്രമാണ് ലൈസൻസ് ഇല്ലാത്തത്. അവിടെ നിയമവിരുദ്ധ പ്രവർത്തനമൊന്നും നടക്കുന്നില്ല- ഷൈൻലാൽ ഇങ്ങനെ വിശദീകരണം നൽകിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
advertisement
കോൺഗ്രസ് യുവാക്കളെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏപ്രിൽ 3 ന് ഷൈൻ ലാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചത്. 'ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്ന്' അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് അയച്ച രാജിക്കത്തിൽ ഷൈൻ ലാൽ പറഞ്ഞിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് ലോക്സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച ഷൈൻ ലാൽ 1483 വോട്ടുകളായിരുന്നു നേടിയത്. പിന്നീട് 2025 മെയ് 21 ന് ഷൈൻ ലാൽ ബിജെപിയിൽ ചേര്‍ന്നു ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആയി.
advertisement
സ്പായിൽ അഭിമുഖത്തിന് എത്തിയ യുവതി വിളിച്ചു പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ, മേയർ വി വി രാജേഷ് കോർപറേഷൻ ഉദ്യോഗസ്ഥരോട് പരിശോധന നടത്തി നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നഗരത്തിൽ 137 സ്പാകളും 17 മസാജ് കേന്ദ്രങ്ങളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
Summary: The BJP state leadership has sought an explanation from a senior leader following the closure of a spa by the Thiruvananthapuram Corporation for operating without valid licenses and violating norms.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 11, 2026 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം നഗരസഭ സ്പാ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതൃത്വം സംസ്ഥാന നേതാവിനോട് വിശദീകരണം തേടി







