ആലപ്പുഴ: രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും പ്രായപരിധി നിശ്ചയിക്കണമെന്ന സജി ചെറിയാൻ എം എൽ എ യുടെ നിർദ്ദേശം തള്ളി സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി. പ്രായപരിധി പാർട്ടി നയമല്ലെന്നും സീനിയർ നേതാക്കളെ മാറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും ആർ നാസർ ന്യൂസ് 18 നോട് പറഞ്ഞു.
സജി ചെറിയാൻരെ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ സ്വന്തം താത്പര്യവും അഭിപ്രായവും മാത്രമാണെന്നാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. നിലവിൽ 80 കഴിഞ്ഞവരോ അവശത അനുഭവിക്കുന്നവരോ സിപിഎമ്മിന്റെ പാർലമെന്ററി രംഗത്തില്ല. പ്രായപരിധി പാർട്ടി നയമല്ലെന്നും ഊർജസ്വലരായവർ നിർത്തേണ്ട സാഹചര്യം ജില്ലയിലില്ലെന്നും അഭിപ്രായം അപ്രസക്തമാണെന്നും നാസർ ന്യൂസ് 18 നോട് പറഞ്ഞു.
55 വയസാണ് പാർലമെൻററി രംഗത്ത് വിരമിക്കാനുള്ള ഉചിതമായ പ്രായമെന്നായിരുന്നു സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാര്യത്തിൽ സിപിഎം തന്നെ മുൻകൈ എടുക്കണമെന്ന് പോസ്റ്റിൽ പറയുന്നു. അതേസമയം ഭരണ നൈപുണ്യമുള്ള സീനിയർ നേതാക്കളെ പരിഗണിക്കുന്നതിൽ തെറ്റില്ല പക്ഷെ നിരന്തരമായി അവർ മാത്രം പോരാ പുതുതലമുറക്കായി മാറി നിൽകണമെന്ന് സജി ചെറിയാൻ ന്യൂസ് 18 നോട് പറഞ്ഞു.
പാർട്ടിയിൽ പ്രവർത്തകർ എന്ന നിലയിൽ ആളുകൾ എത്തുന്നില്ലെന്നും അധികാര മോഹത്തോടെ വരുന്നവരാണ് കൂടുതലെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്ററി രംഗത്ത് തുടരാൻ സി പി എം പ്രായപരിധി നിശ്ചയിക്കാത്ത പശ്ചാത്തലത്തിൽ സജി ചെറിയാൻ ലക്ഷ്യം വെക്കുന്നത് ജില്ലയിലെ തന്നെ സീനിയർ നേതാക്കളായ ജി സുധാകരനെയും തോമസ് ഐസക്കിനേയും ആണെന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുണ്ട്.
ഇരു നേതാക്കൻമാരും അമ്പലപ്പുഴ ആലപ്പുഴ മണ്ഡലങ്ങളിൽ നിന്നായി നാല് ടേമുകൾ മത്സരിക്കുകയും നിരവധി തവണ മന്ത്രിമാരാകുകയും ചെയ്തിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പുകളിലേക്ക് കേരളം കടക്കാനിരിക്കേ സ്ഥാനമാനങ്ങൾ അടക്കം ലക്ഷ്യം വെച്ചുള്ള പാർട്ടിക്കുള്ളിലെ തന്നെ ഉൾപ്പോരാണ് പോസ്റ്റിന് പിന്നിലെന്നും സൂചന ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.