തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഇതു സംബന്ധിച്ച സർക്കുലർ ദേവസ്വം ബോർഡ് പുറത്തിറക്കി. ആചാരങ്ങള്‍ക്ക് അനുസരിച്ചല്ലാതെയുള്ള ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍. എസ്. എസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നടപടി. 1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടങ്ങളിലെല്ലാം ആർ എസ് എസ് ശാഖയ്ക്കുള്ള വിലക്ക് ബാധകമായിരിക്കും.
ശാഖാ പ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ക്ഷേത്രം ജീവനക്കാർ തന്നെ അത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂടാതെ സംഭവം ഉടൻ തന്നെ കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണം. ഇക്കാര്യത്തില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
എന്താണ് ആർ എസ് എസ് ശാഖ
ശാഖ എന്നത് ശിഖരം (branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ. എസ്. എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് സംഘ ശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘ ശാഖ. സംഘ ശാഖയിൽ പങ്കെടുക്കുന്ന വ്യക്തികളെ സ്വയംസേവകർ എന്ന് വിളിക്കുന്നു. 2004-ൽ 60,000 ശാഖകൾ ഇന്ത്യയിൽ ആകമാനം നടത്തിയിരുന്നു അതേസമയം 2004-ലെ ബി. ജെ. പി കേന്ദ്ര സർക്കാർ വീണതിന് ശേഷം ശാഖകൾ 10,000 ആയി ചുരുങ്ങിയിരുന്നു. 2010 ജനുവരിയിലെ ഡൽഹിയിലെ ആർ. എസ്. എസ് മാധ്യമവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ശാഖകളുടെ എണ്ണം 39,823 എന്നാണ്. ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ട് .
Also Read പുതിയ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ കുറിച്ച് അറിയേണ്ടതെല്ലാം
യോഗ, വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും, സുഭാഷിതം, ദേശഭക്തിഗാനങ്ങൾ, അമൃതവചനം, കഥകൾ, പ്രാർത്ഥന തുടങ്ങിയവ കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്. പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്യുന്നു.
പി. എന്‍ ഈശ്വരന്‍ ആര്‍.എസ്.എസ് കേരള പ്രാന്തകാര്യവാഹ്
ആർ.എസ്.എസ് കേരള പ്രാന്തകാര്യവാഹ് (സംസ്ഥാന സെക്രട്ടറി) ആയി പി. എന്‍. ഈശ്വരനെ നിയോഗിച്ചു. ബംഗലൂരുവില്‍ നടന്ന ആര്‍. എസ്. എസ്. അഖിലഭാരതീയ പ്രതിനിധി സഭയിൽ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണക്ഷേത്രത്തിന്റെ സഹ കാര്യവാഹകാകും. കെ. പി. രാധാകൃഷ്ണന്‍ (കൊയിലാണ്ടി), ടി. വി. പ്രസാദ്ബാബു (തിരുവനന്തപുരം) എന്നിവരാണ് പുതിയ പ്രാന്ത സഹകാര്യവാഹകന്മാര്‍.
ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയായ പി. എന്‍. ഈശ്വരന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രാന്തസസഹകാര്യവാഹ് ആയിരുന്നു. വിദ്യാഭ്യാസവകുപ്പില്‍നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബി. എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ച സതീദേവിയാണ് ഭാര്യ. രാഹുല്‍ (കനറാ ബാങ്ക്), രേവതി (ദന്തഡോക്ടര്‍) മക്കളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Rss, RSS in Kerala, Travancore devaswam board, Travancore devaswam board temple