തിരുവനന്തപുരം: കെഎസ്ആർടിസി യിൽ അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുകയാണ്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുക, മറ്റ് അനധികൃത പ്രവർത്തികൾ തുടങ്ങിയ വിവിധ സംഭവങ്ങളിൽ 24 പേരെയാണ് ഈ ദിവസങ്ങളിൽ സസ്പെൻഡ് ചെയ്തത്. 2020 ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവർ, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എന്നിവർക്കെതിരെയും നടപടി ഉണ്ടാകും.
മദ്യപിച്ച് ഡിപ്പോയിൽ എത്തി ബഹളം ഉണ്ടാക്കിയ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ എസ്. അനീഷ് കുമാർ, മദ്യപിച്ച് ഡ്യൂട്ടിയിലെത്തിയ പൂവ്വാർ യൂണിറ്റിലെ എസ് എം ബി. സുരേന്ദ്രൻ, പൂവ്വാർ ഡിപ്പോയിലെ കണ്ടക്ടർ എസ്. സന്തോഷ് കുമാർ, കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ വി. പ്രകാശ്, ഈരാറ്റു പേട്ടയിലെ കണ്ടക്ടർ കെ. വിക്രമൻ, തൃശ്ശൂർ ഡിപ്പോയിലെ ഡ്രൈവർ കെ. സുരേഷ്, പൊൻകുന്നം ഡിപ്പോയിലെ സ്പീപ്പർ എം. ടി സുരേഷ്, നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ എസ്. അനീഷ് കുമാർ, കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ അനിൽകുമാർ .പി, നെയ്യാറ്റിൻകര, പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കുമാരായ വി.എസ് മനു, ലളിത് എം എന്നിവരേയും മദ്യം കടത്തിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ റോയിമോൻ ജോസഫ്, കെ.ബി രാജീവ്, എന്നിവരെയുമാണ് സസ്പെന്റ് ചെയ്തത്.
യാത്രക്കാരുടെയും, ഡിപ്പോ ഓഫീസർമാരുടെയും പരാതിയിലും നടപടി എടുത്തിട്ടുണ്ട്. ഡ്യൂട്ടിക്കിടിയിൽ മറ്റ് അനധികൃത കുറ്റകൃത്യങ്ങൾ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് കെഎസ്ആർടിസി കൂടുതൽ പരിഗണന നൽകുന്നതെന്നും, അതിനാൽ ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
യാത്രാക്കാരോട് ജീവനക്കാർ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി എംഡി അറിയിച്ചു. യാത്രക്കാർക്ക് കെഎസ്ആർടിസി ഓഫീസിൽ വിളിച്ചും പരാതി പറയാവുന്നതാണ്. ഇനിയും ഇത്തരത്തിൽ കുറ്റകൃത്യം തുടരുന്നവരെ യാതൊരു നോട്ടീസും നൽകാതെ പിരിച്ച് വിടുന്നത് ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.