ഉപജാപം നടത്തിയെന്ന ആരോപണം തെളിയിക്കൂ; എം.ബി.രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമർ തറമേൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പൊതുനിരത്തിൽ നിരത്തുന്നതൊന്നും വിദഗ്ധ സമിതിയുടെ തലയിൽ കെട്ടിവെക്കേണ്ടെന്ന് ഡോ.ഉമർ തറമേൽ
പാലക്കാട്: കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കു പിന്നിൽ വിഷയ വിദഗ്ധരുടെ ഉപജാപമാണെന്ന ഭര്‍ത്താവും മുന്‍ എം.പി.യുമായ എം.ബി.രാജേഷിന്റെ ആരോപണത്തിനെതിരെ ഡോ. ഉമര്‍ തറമേല്‍. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമര്‍ ഉമര്‍ തറമേല്‍. രാജേഷിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ചേരരുത് എന്ന രീതിയിൽ വിദഗ്ധ സമിതി ഉപജാപം നടത്തി എന്ന ആരോപണം തെളിയിക്കണമെന്നാണ് ഡോ.ഉമർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ല, അത് കേരളത്തിന്റെ പൊതു രാഷ്ട്രിയ കാലാവസ്ഥ കൊണ്ട് സംഭവിക്കുന്നതാണ്. പൊതുനിരത്തിൽ നിരത്തുന്നതൊന്നും വിദഗ്ധ സമിതിയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ഡോ.ഉമർ തറമേൽ വ്യക്തമാക്കുന്നു.
മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നായിരുന്നു എം.ബി.രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പിഎച്ച്.ഡി. ഈ ജോലിക്ക് അപേക്ഷ നല്‍കുമ്പോള്‍ കിട്ടിയതല്ലെന്നും ആറുമാസം മുന്‍പുമാത്രം ലഭിച്ചതാണെന്നും കാലടി സര്‍വകലാശാലയില്‍ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാന്‍ വേണ്ടിയായിരുന്നു അത്. സര്‍വകലാശാല നിജസ്ഥിതി തേടിയപ്പോള്‍ 2018-ല്‍ മലയാളത്തില്‍ പിഎച്ച്.ഡി. ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡി.ക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റര്‍വ്യൂ ബോര്‍ഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നത് -രാജേഷ് പറഞ്ഞു.
advertisement
ഉമര്‍ തറമേലിന്റെ കുറിപ്പ് പൂർണരൂപത്തിൽ
താങ്കളോടുള്ള എല്ലാ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ച ഇക്കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ. ഞങ്ങള്‍ക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാന്‍ അപേക്ഷിക്കും മട്ടില്‍ ഞങ്ങള്‍ വിഷയ വിദഗ്ധര്‍ ഉപജാപം നടത്തി എന്നത്. ഞങ്ങള്‍ ഏതായാലും അങ്ങനെയൊരാളെ ചമുതലപ്പെടുത്തിയിട്ടില്ല.
advertisement
താങ്കള്‍ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍, വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് അയാള്‍ക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്. മറ്റൊന്ന്, 2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയിലുള്ള ഏത് ഉദ്യോഗാര്‍ഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ subject expert ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികള്‍അതുപോട്ടെ, ഞാന്‍ നുഴഞ്ഞു കയറി ബോര്‍ഡില്‍ വന്നതാണോ, സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ചിട്ട് വന്നതല്ലേ? താന്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയിലൊഴികെ ഏതു സര്‍വകലാശാലയിലും subject expert ആയി വിളിക്കാം എന്നാണ് ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളത്.
advertisement
ഇതൊക്കെ സ്വജന പക്ഷപാതമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പിന്നെ, നിനിത എന്ന ഉദ്യോഗാര്‍ഥിയുടെ പിഎച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങള്‍ എക്‌സ്‌പെര്‍ട്ടുകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. പൊതുനിരത്തില്‍, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാതിരിക്കുക.
(ഇത്തരം വിവാദ /സംവാദങ്ങളില്‍ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യില്‍നിന്നും മാറിനില്‍ക്കുന്നത്. ഞങ്ങളെ ഏല്പിച്ച കാര്യം പൂര്‍ത്തിയാക്കി . അതില്‍വന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമിക ചര്‍ച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്‌നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങള്‍ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങള്‍ക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവര്‍ത്തിക്കുന്നു.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2021 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉപജാപം നടത്തിയെന്ന ആരോപണം തെളിയിക്കൂ; എം.ബി.രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമർ തറമേൽ