തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് വന്നതെന്നും ഇനി രാഹുൽ വയനാട്ടിൽ തുടർന്നാൽ വയനാട്ടിലെ അവസ്ഥയും അതു തന്നെയാകുമെന്നും സ്മൃതി പറഞ്ഞു. തിരുവനന്തപുരത്ത് ബി എസ് എസ് സ്ത്രീ തൊഴിലാളി കൺവെൻഷനിൽ സംസാരിക്കവെയാണ് രാഹുലിനെ 2019 ൽ അമേഠിയിൽ പരാജയപ്പെടുത്തിയ സ്മൃതി, വിമർശനം അഴിച്ചുവിട്ടത്.
അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. മണ്ഡലത്തിൽ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല. ഇക്കാണങ്ങളാൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. ഇനി രാഹുൽ വയനാട്ടിൽ തുടർന്നാൽ വയനാട്ടിലെ അവസ്ഥയും അതു തന്നെയാകുമെന്നും സ്മൃതി കൂട്ടിച്ചേർത്തു.
അതേസമയം, സ്ത്രീ തൊഴിലാളികൾ ഏറെയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. കേരളത്തിൽ സ്ത്രീ തൊഴിലാളികൾ ഏറെയുള്ള കാർഷിക – കെട്ടിട നിർമാണ മേഖലകളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാന ഗവൺമെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടികൾ കൂടുതൽ ആധുനികവത്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളിലായി 13 ശതമാനം സൂപ്പർവൈസർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇത് നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul gandhi, Smriti Irani