എയിംസ് ആലപ്പുഴയിൽ വന്നില്ലെങ്കിൽ തൃശൂരിൽ; 2026-ൽ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി
- Published by:Sneha Reghu
- news18-malayalam
Last Updated:
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റുകൾ നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി
തൃശൂർ : കേരളത്തിൽ എയിംസ് (AIIMS) വരുന്നത് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2026-ൽ എയിംസ് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പദ്ധതിക്കായി ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് 2016 മുതലുള്ള തന്റെ വ്യക്തിപരമായ നിലപാടാണ്. എന്നാൽ അവിടെ സ്ഥലം നൽകാൻ സാധിച്ചില്ലെങ്കിൽ തൃശൂരിൽ എയിംസ് വരും. താൻ പ്രധാനമന്ത്രിയോ ആരോഗ്യ മന്ത്രിയോ അല്ലെന്നും സ്ഥലം ലഭ്യമാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അനുയോജ്യമായ നാല് സ്ഥലങ്ങളെങ്കിലും നിർദ്ദേശിച്ചാൽ 2027-ലോ 2028-ലോ പദ്ധതി യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ കാലത്ത് ആവിഷ്കരിച്ച ഗുരുവായൂർ–തിരൂർ പാത മോദി സർക്കാർ പുനരുജ്ജീവിപ്പിക്കാൻ പോകുകയാണെന്ന് മന്ത്രി അറിയിച്ചു. വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം വിമർശിച്ചു. തൃശൂരിൽ ഫൊറൻസിക് ലാബിനായി 7 ഏക്കർ ഭൂമി ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് ഭൂമി നൽകാമെന്നാണ് അറിയിച്ചത്. തൃശൂരിൽ ഫൊറൻസിക് സർവ്വകലാശാല സ്ഥാപിക്കാനായി 25 ഏക്കർ ഭൂമി അമിത് ഷാ ഉടൻ ആവശ്യപ്പെടുമെന്നും അത് നൽകാൻ സംസ്ഥാനം തയ്യാറാകുമോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റുകൾ നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. അടുത്തിടെ താൻ നടത്തിയ 'മോൻ' വിളി വിവാദമായതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിമർശിച്ച വ്യക്തിയുടെ പേര് അപ്പോൾ ഓർമ്മ വരാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും, തിരഞ്ഞെടുപ്പ് സമയമായതിനാൽ അത് ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Feb 12, 2026 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എയിംസ് ആലപ്പുഴയിൽ വന്നില്ലെങ്കിൽ തൃശൂരിൽ; 2026-ൽ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി







