ന്യൂഡൽഹി: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിലുള്ളത് അതീവ ഗുരുതര വിവരങ്ങളെന്ന് കേന്ദ്രമന്ത്രി വിമുരളീധരൻ. ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ സംസ്ഥാന സർക്കാർ വെല്ലുവിളിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഭരണഘടന അധികാരം സംസ്ഥാന സർക്കാർ കവർന്നു. സർക്കാരിനെതിരേ രൂക്ഷവിമർശനം ഉൾക്കൊള്ളുന്ന റിപ്പോർട്ടിന്റെ ഉള്ളടക്കം നേരത്തെ ഉള്ളടക്കം പരസ്യമാക്കിയിരുന്നു. സഭാ ചട്ടങ്ങളും കീഴ് വഴക്കവും ധനമന്ത്രി തോമസ് ഐസക് ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കരട് റിപ്പോർട്ട് എന്ന പേരിൽ അന്തിമ റിപ്പോർട്ടാണ് അന്ന് ധനമന്ത്രി പുറത്ത് വിട്ടതെന്നും വി.മുരളിധരൻ ആരോപിച്ചു. കേരളത്തിലേത് കുത്തഴിഞ്ഞ ഭരണ സംവിധാനമാണ്. കിഫ്ബി വായ്പ എടുക്കുന്നത് സംബന്ധിച്ച ഗുരുതര സംശയങ്ങൾ ഉയർത്തുന്നതാണ് സി.എ.ജി റിപ്പോർട്ട്. ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശയ്ക്ക് പണം ലഭ്യമാണ്. എന്തിനാണ് വിദേശത്ത് പോയി കടം എടുക്കുന്നതെന്ന് മന്ത്രി ചോദിച്ചു.
ലാവ്ലിൻ ഇടപാടിൽ അടക്കം കമ്മീഷൻ കൈപ്പറ്റുന്ന പാരമ്പര്യം സി പി എമ്മിനുണ്ട്. കിഫ്ബിയിലൂടെ കമ്മീഷൻ നേടിയെടുക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്ന് സംശയിക്കണം. പാർലമെന്റ് പാസാക്കിയ എഫ് ആർ ബി എം ആക്ടിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എ. ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പിൻവലിക്കണം. കിഫ്ബിയിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങൾ പിൻവലിക്കണം. കേരളം ഒരു തുരുത്താണ് എന്ന മട്ടിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ കേരളത്തിന് ബാധകമല്ല എന്ന നിലയിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നക്കെന്നും വി. മുരളിധരൻ ഡൽഹിയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cag report, Kerala budget, KIIFB, Union minister V Muraleedharan, കിഫ്ബി, വി മുരളീധരൻ, സിഎജി റിപ്പോർട്ട്