തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങൾ സംഘപരിവാർ ആക്രമിക്കുകയാണ്. കർണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവവരെ ഓടിച്ചിട്ട് തല്ലണം എന്നാണ് പറഞ്ഞത്. ദേവാലയങ്ങൾ ആക്രമിക്കില്ല എന്ന് വി മുരളീധരണോ സുരേന്ദ്രനോ ഉറപ്പ് കൊടുക്കാൻ പറ്റുമോ എന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് ചോദിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേള്‍ക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്‌ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്നത്.
Also Read- ഈസ്റ്റർ ആശംസകളുമായി വീടുകൾ കയറി കാർഡ് വിതരണം; സഭാ മേലധ്യക്ഷന്മാരെ BJP നേതാക്കള്‍ സന്ദര്‍ശിച്ചു
നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.
ലോകാരാധ്യയായ മദർ തെരേസക്ക് നൽകിയ ഭാരതരത്നം പോലും പിൻവലിക്കണമെന്നാണ് ആർ.എസ്.എസ് പറയുന്നത്. ഇതുവരെ ആർ.എസ്.എസ് നേതാക്കൾ ഈ നിലപാടിൽ നിന്ന് പിന്നോക്കം പോയിട്ടുമില്ല. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Christian community, Easter, Vd satheeasan