കൊച്ചി: സില്‍വര്‍ ലൈനില്‍(Silver Line) കെ റെയിലിന്റെ ജിപിഎസ് സര്‍വേയെ (GPS Survey) എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്(V D Satheesan). കേരളത്തിലെവിടെയും ഭൂമിയില്‍ ഇറങ്ങി വന്നു സര്‍വേ നടപ്പാക്കാന്‍ സര്‍ക്കാരിന് പറ്റില്ല. അതിനാലാണ് ജിപിഎസ് കൊണ്ട് വരുന്നത്. സില്‍വര്‍ ലൈനില്‍ നടക്കുന്ന സര്‍വേ തീര്‍ത്തും പ്രഹസനമാണെന്ന് വിഡി സതീശന് പറഞ്ഞു.
കൗശലം ഉപയോഗിച്ച് സ്ഥലം എറ്റെടുക്കന്‍ ഉള്ള ശ്രമം ആയിരുന്നു സര്‍ക്കാര്‍ നടത്തിയത്. അതാണിപ്പോള്‍ പരാജയപ്പെട്ടത്. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം വിജയമാണ്. ആരാണ് വികസന വിരുദ്ധര്‍ എന്ന് തെളിയിക്കാന്‍ കോടിയേരിയെ വെല്ലുവിളിക്കുന്നെന്നും എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യുഡിഎഫ് ആണെന്നും വിഡി സതീശന് പറഞ്ഞു.
അതിരുകല്ലുകള്‍ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സര്‍വേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം.
സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ- റെയില്‍ കോര്പറേഷന് വിവിധ സ്ഥലങ്ങളില്‍ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിര്‍ത്തി നിര്‍ണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളില്‍ വന്‍തോതില്‍ പ്രതിഷേധവും ചെറുത്തുനില്പും ഉയരുന്നതിനാല്‍ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയില്‍ മാനേജിങ് ഡയറക്ടര്‍ ഈ മാസം 5ന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.
റെയില്‍വേ ബോര്‍ഡില്‍ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോള്‍ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടര്‍ന്നു സര്‍വേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയാണ് നിലപാടുമാറ്റമെന്നതാണ് ശ്രദ്ധേയം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.