എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം: അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി വിജിലൻസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിയമനത്തിന് വിസി ഉത്തരവാദിയാണെന്ന ആരോപണം ഉള്ളത് കൊണ്ട് വിസിക്കെതിരെ അന്വേഷണം നടത്താന്‍ വിസിയുടെ നിയമനാധികാരിയായ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്.
തിരുവനന്തപുരം: സി.പി.എം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നടപടിക്കെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി വിജിലന്‍സ്. സംസ്ഥാന വിജിലൻസ് ഡയറക്ടറാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സ്‌കോര്‍ പോയിന്റ് കൂട്ടുകയും, ഭാഷാ വിദഗ്ധരായ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ ശുപാര്‍ശ തള്ളിക്കളഞ്ഞുകൊണ്ട് നിയമിക്കുകയും ചെയ്ത നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
നിയമനത്തിന് വിസി ഉത്തരവാദിയാണെന്ന ആരോപണം ഉള്ളത് കൊണ്ട് വിസിക്കെതിരെ അന്വേഷണം നടത്താന്‍ വിസിയുടെ നിയമനാധികാരിയായ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
advertisement
യു.ജി.സി നിർദ്ദേശപ്രകാരം 60 മാർക്കാണ് ഇൻറർവ്യൂവിന് ക്ഷണിക്കാനുള്ള കുറഞ്ഞ മാർക്കായി സർവകലാശാല നിശ്ചയിച്ചിട്ടുള്ളത്. ഇന്റർവ്യൂവിൽ പങ്കെടുത്ത മറ്റു ഉദ്യോഗാർത്ഥികൾ 60 ൽ കൂടുതൽ മാർക്കിന് അർഹരായിരുന്നു. നിനിതയ്ക്ക് 60 മാർക്കിനുള്ള അക്കാദമിക് യോഗ്യതകളില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
2017 ൽ പി.എസ്.സി പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടികയിൽ നിനിതയ്ക്ക് എഴുത്ത് പരീക്ഷയ്ക്ക് 100 ൽ 17.33 മാർക്കും അക്കാദമിക മികവിന് 30 ൽ 19.04 മാർക്കുമാണ് ലഭിച്ചിട്ടുള്ളത്. അതിനുശേഷം പി.എച്ച്. ഡി ബിരുദമല്ലാതെ മറ്റൊന്നും അധിക യോഗ്യതയായി സമ്പാദിച്ചിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
യുജിസി അംഗീകരിച്ച പ്രസിദ്ധീകരങ്ങളോ കോളേജ് അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാർഥിയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി ഒന്നാംറാങ്ക് നൽകുന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ നടപടിയോട് വിയോജിച്ച ഭാഷാ വിദഗ്ധരെ സമൂഹമധ്യത്തിൽ അധിക്ഷേപിക്കുവാൻ വിസി ശ്രമിച്ചത് ബോധപൂർവമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമനത്തെ ന്യായീകരിച്ച് വൈസ് ചാൻസിലർ ഗവർണർക്ക് നൽകിയ വിശദീകരണകുറിപ്പിൽ നിനിതയുടെ അക്കാദമിക് സ്കോർ പോയിന്റും ഇന്റർവ്യൂവിന് സെലെക്ഷൻ കമ്മിറ്റി അംഗങ്ങൾ നൽകിയ നൽകിയ മാർക്ക് വിവരങ്ങളും നൽകിയിട്ടില്ലെന്നും വിവാദമായ സാഹചര്യത്തിൽ പ്രസ്തുത മാർക്കുകൾ പി.എസ്.സിയിലേതുപോലെ വെളിപ്പെടുത്താൻ സർവകലാശാല തയ്യാറാകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
advertisement
കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കു പിന്നിൽ വിഷയ വിദഗ്ധരുടെ ഉപജാപമാണെന്ന എം.ബി.രാജേഷിന്റെ ആരോപണത്തിനെതിരെ ഡോ. ഉമര്‍ തറമേല്‍ രംഗത്തെത്തിയിരുന്നു. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമര്‍ ഉമര്‍ തറമേല്‍. രാജേഷിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ചേരരുത് എന്ന രീതിയിൽ വിദഗ്ധ സമിതി ഉപജാപം നടത്തി എന്ന ആരോപണം തെളിയിക്കണമെന്നാണ് ഡോ.ഉമർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ല, അത് കേരളത്തിന്റെ പൊതു രാഷ്ട്രിയ കാലാവസ്ഥ കൊണ്ട് സംഭവിക്കുന്നതാണ്. പൊതുനിരത്തിൽ നിരത്തുന്നതൊന്നും വിദഗ്ധ സമിതിയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ഡോ.ഉമർ തറമേൽ വ്യക്തമാക്കുന്നു.
advertisement
മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നായിരുന്നു എം.ബി.രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പിഎച്ച്.ഡി. ഈ ജോലിക്ക് അപേക്ഷ നല്‍കുമ്പോള്‍ കിട്ടിയതല്ലെന്നും ആറുമാസം മുന്‍പുമാത്രം ലഭിച്ചതാണെന്നും കാലടി സര്‍വകലാശാലയില്‍ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാന്‍ വേണ്ടിയായിരുന്നു അത്. സര്‍വകലാശാല നിജസ്ഥിതി തേടിയപ്പോള്‍ 2018-ല്‍ മലയാളത്തില്‍ പിഎച്ച്.ഡി. ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡി.ക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റര്‍വ്യൂ ബോര്‍ഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നത് -രാജേഷ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 25, 2021 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം: അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി വിജിലൻസ്









