Silverline| സിൽവർ ലൈൻ പദ്ധതി: ആരാണ് കല്ലിടുന്നത്? റവന്യൂ വകുപ്പോ കെ റെയിലോ? അവ്യക്തത തുടരുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ആരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ കല്ലിടുന്നത് എന്നതാണ് വിവിധയിടങ്ങളില്‍ കല്ലിടാന്‍ എത്തുമ്പോള്‍ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇതിനു പോലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത നിലയിലാണ് സർക്കാർ.
തിരുവനന്തപുരം: സില്‍വര്‍ലൈൻ പദ്ധതിയുമായി (Silverline Project) ബന്ധപ്പെട്ട് നടക്കുന്ന കല്ലിടലിലും ആശയക്കുഴപ്പം. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി കല്ലിടുന്നത് ആരുടെ തീരുമാനമാണെന്നതില്‍ കെ-റെയില്‍ കമ്പനിയും റവന്യു വകുപ്പും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നു. കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് റവന്യൂ വകുപ്പ് ആകാമെന്ന കെ- റെയില്‍ കമ്പനിയുടെ വാദം തള്ളി റവന്യു മന്ത്രി കെ.രാജന്‍ രംഗത്തെത്തി. ആരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ കല്ലിടുന്നത് എന്നതാണ് വിവിധയിടങ്ങളില്‍ കല്ലിടാന്‍ എത്തുമ്പോള്‍ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇതിനു പോലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത നിലയിലാണ് സർക്കാർ.
കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും കല്ലിടലിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്. ചുരുക്കത്തിൽ എന്ത് വന്നാലും സിൽവർലൈനിൽ പിന്നോട്ടില്ലന്ന് പറയുമ്പോഴും ഉത്തരവാദിത്തപ്പെട്ടവർക്ക് നിർണ്ണായക കാര്യങ്ങളിൽ അവ്യക്തതയും ദുരൂഹതയും തുടരുകയാണ്. ബഫർസോണിൽ ഇനിയും തീരാത്ത ആശയക്കുഴപ്പത്തിന് പിന്നാലെയാണ് കല്ലിടലിന്‍റെ ഉത്തരവാദിത്തത്തെ ചൊല്ലിയുള്ള തർക്കം.
റവന്യൂ മന്ത്രി പറയുന്നത്
സില്‍വര്‍ ലൈനിന് കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ല. ഏജന്‍സി ആവശ്യപ്പെട്ട പ്രകാരമാണ് എല്ലാ പദ്ധതികളിലും ഭൂമി ഏറ്റെടുക്കുന്നത്. സാമൂഹികാഘാതപഠനം പദ്ധതിക്ക് എതിരായാല്‍ കല്ല് മാറ്റും. എന്നാല്‍ പഠനം നടത്തണമെങ്കില്‍ അതിരടയാളങ്ങള്‍ ഇടണമെന്നും മന്ത്രി പറയുന്നു. കല്ലിട്ടുള്ള സർവ്വേക്ക് നിർദ്ദേശം നൽകിയിട്ടില്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നുമായിരുന്നു രോഷാകുലനായി മന്ത്രി പറഞ്ഞത്.
advertisement
കല്ലിടുന്നത് റവന്യൂ വകുപ്പിന്‍റെ തീരുമാനപ്രകാരമെന്ന വാര്‍ത്ത നിഷേധിച്ച് കെ-റെയില്‍
കെ-റെയില്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന സമയത്ത് പുതിയ ഫേസ്ബുക് പോസ്റ്റുമായി കെ-റെയില്‍. തങ്ങള്‍ പറഞ്ഞിട്ടല്ല കല്ലിടുന്നതെന്ന് കെ-റെയില്‍ പ്രസ്താവന നടത്തിയ തരത്തില്‍ ഒരു പത്ര മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. കല്ലിടുന്ന തീരുമാനം റവന്യൂ വകുപ്പിന്‍റേതാകാമെന്നും തങ്ങള്‍ പറഞ്ഞിട്ടല്ല കല്ലിടുന്നതെന്നും കെ-റെയില്‍ വ്യക്തമാക്കിയതായി ആയിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തയെ നിഷേധിച്ചു കൊണ്ട് കെ-റെയില്‍ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ രംഗത്തുവരികയായിരുന്നു. 'ഈ വാർത്തയുമായി കെ റെയിലിന് യാതൊരു ബന്ധവും ഇല്ല' എന്നായിരുന്നു കെ-റെയില്‍ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ കല്ലിടാൻ നിർദേശിച്ചത് ആരെന്ന് വ്യക്തമാക്കാതെയായിരുന്നു കെ-റെയിൽ ഫേസ് ബുക്ക് പോസ്റ്റ്. അതേസമയം കല്ലിടാന്‍ നിർദ്ദേശിച്ചത് റവന്യു വകുപ്പാണെന്ന വാർത്ത നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
സിപിഐ അസി. സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്
ആശങ്കകള്‍ പരിഹരിച്ചു വേണം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കേണ്ടതെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും ഇടതുവിരുദ്ധരും സര്‍ക്കാര്‍ വിരുദ്ധരുമല്ലെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കെ-റെയില്‍ ഉദ്യോഗസ്ഥര്‍ എന്തിനാണു ധൃതി കാണിക്കുന്നത്? പരിസ്ഥിതി വിഷയങ്ങളിലും സാമൂഹികാഘാത പഠനത്തിലുമെല്ലാം സര്‍ക്കാരിന്റെ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
കല്ലിടൽ പുനരാരംഭിച്ചു
സംസ്ഥാനത്ത് പലയിങ്ങളിൽ കല്ലിടൽ ആരംഭിച്ചു. ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാർ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സർവേ നടക്കാതിരുന്നത്. സർവേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 26, 2022 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Silverline| സിൽവർ ലൈൻ പദ്ധതി: ആരാണ് കല്ലിടുന്നത്? റവന്യൂ വകുപ്പോ കെ റെയിലോ? അവ്യക്തത തുടരുന്നു










