സപ്ലൈകോ വഴി മദ്യവിൽപന തുടങ്ങുമോ? സാധ്യത തേടുന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ മദ്യവിൽപനയിലൂടെ കഴിയുമെന്ന് സപ്ലൈകോ കണക്കുകൂട്ടുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സപ്ലൈകോ മദ്യവിൽപന ആരംഭിക്കുന്നതിനുള്ള സാധ്യത തേടുന്നു. കൺസ്യൂമർഫെഡ് മാതൃകയിൽ മദ്യവിൽപന ആരംഭിക്കുന്നതിനുള്ള പ്രാഥമിക പഠനം സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ നയപരമായ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ബെവ്കോ വിൽപനശാലകളിലെ തിരക്ക് കുറയ്ക്കാൻ 68 പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാൻ സർക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അനുയോജ്യമായ കെട്ടിടം ലഭിക്കാത്തതിനാൽ ഇത് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ബെവ്കോ ഔട്ടലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും നിരവധി സ്ഥലങ്ങളിൽ സപ്ലൈകോ പൊതുവിതരണ വിൽപനകേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ തെരഞ്ഞെടുത്ത വിൽപനശാലകൾ വഴി മദ്യവിൽപനയ്ക്ക് സംവിധാനമൊരുക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബിവറേജസിൽനിന്ന് വിൽപനയ്ക്ക് എടുക്കുന്ന മദ്യത്തിന് 20 ശതമാനം വരെ ലാഭമെടുക്കാനാകും. അടുത്തിടെ ലാഭവിഹിതം മദ്യക്കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. വിൽപന നടത്തിയശേഷം മദ്യക്കമ്പനികൾക്ക് തുക നൽകുന്ന രീതിയാണ് ബിവറേജസ് അവലംബിക്കുന്നത്. അതുകൊണ്ടുതന്നെ സപ്ലൈകോയ്ക്ക് മദ്യവിൽപന തുടങ്ങാൻ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്നും വിലയിരുത്തലുണ്ട്.
advertisement
ബെവ്കോ വിൽപനശാലകൾ കഴിഞ്ഞ സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനകേന്ദ്രങ്ങളുള്ളത് കൺസ്യൂമർഫെഡിനാണ്. 41 ചില്ലറ വിൽപനകേന്ദ്രങ്ങളും മൂന്ന് ബിയർ-വൈൻ ഷോപ്പുകളുമാണ് കൺസ്യൂമർഫെഡിനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ മദ്യവിൽപനയിലൂടെ കഴിയുമെന്ന് സപ്ലൈകോ കണക്കുകൂട്ടുന്നു. പ്രതിസന്ധി കാരണം ക്രിസ്മസ് ഫെയർറുകൾ തുടങ്ങുന്ന കാര്യത്തിൽപ്പോലും അനിശ്ചിതത്വം നിലനിൽക്കുമ്പോഴാണ് മദ്യവിൽപനയുടെ സാധ്യതകൾ സപ്ലൈകോ തേടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Dec 10, 2023 9:24 AM IST







