കായംകുളത്ത് പെട്രോൾ നിറച്ച കുപ്പിയുമായി ബിഎസ്എൻഎൽ ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ കടന്നൽ കുത്തി. കടന്നൽക്കൂട്ടത്തിന്‍റെ കുത്തേറ്റ് അലറിവിളിച്ച യുവതി സ്വയം താഴെയിറങ്ങിയതോടെ പോലീസിനും അഗ്നിശമനസേനക്കും ആശ്വാസമായി. കടന്നലുകളുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ കായംകുളം ബിഎസ്എൻഎൽ ഓഫിസ് വളപ്പിലെ ടവറിലാണ് 23 വയസ്സുകാരിയായ തമിഴ്നാട് സ്വദേശി ആത്മഹത്യ ചെയ്യാന്‍ കയറിയത്.
ഭർത്താവിനോടൊപ്പമുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയതോടെ ജീവനക്കാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. യുവതിയെ പിന്തിരിപ്പിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ ടവറിനു ചുറ്റും വലവിരിച്ചു മുൻകരുതലെടുത്തു. പോലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പി താഴെ വീണു. ഇതോടെ ടവറിന്റെ കൂടുതൽ ഉയരത്തിലേക്കു യുവതി കയറാൻ തുടങ്ങി.
മുകളില്‍ കടന്നല്‍ക്കൂട്ടമുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും യുവതി ഇത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഈ സമയം കടന്നൽക്കൂട്ടം ഇളകി യുവതിയെ ആക്രമിച്ചതോടെ യുവതി സ്വയം താഴേക്കിറങ്ങി. തുടർന്ന് പ്രഥമശുശ്രൂഷ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചു. ഭർത്താവുമായി വഴക്കിട്ട് കുഞ്ഞുമായി വീടു വിട്ട യുവതി ആദ്യം തിരൂരിൽ സഹോദരിയുടെ വീട്ടിലാണ് എത്തിയത്.
ഭർത്താവ് അവിടെയെത്തി മർദിച്ചശേഷം കുട്ടിയെ തട്ടിയെടുക്കുകയായിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു. തിരൂരിൽ നിന്ന് ചാരുംമൂട് പുതുപ്പള്ളിക്കുന്നത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയ ശേഷമാണ് കായംകുളത്ത് വന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. തിരൂർ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.