'മഹാപ്രളയത്തിൽ നിന്ന് കരകയറാൻ തുടങ്ങുന്ന സമയത്ത് വനിതാ മതിൽ മാമാങ്കം വേണ്ട'
Last Updated:
തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കാനുദ്ദേശിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായിപിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. മഹാപ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സംസ്ഥാനം കരകയറാന്‍ തുടങ്ങുന്ന ഈ സമയത്ത് ഇത്രയേറെ തുക ചെലവഴിച്ച് ഇങ്ങനെയൊരു മാമാങ്കം നടത്തുന്നത് ശരിയല്ലന്നും, അതു കൊണ്ട് ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു.
നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമുദായിക സൗഹാർദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 27 ന്റെ നഗ്നമായ ലംഘനവും ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയുമാണ് ഈ ഉത്തരവ്. ആര്‍ട്ടിക്കിള്‍ 27 ല്‍ സംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരുപ്രത്യേക മതവിഭാഗത്തിന്റെയോ വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുഖജനാവിലെ പണം രാജ്യത്തെ ഐക്യവും അഖണ്ഡതയും മത സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചെലവിടാവൂ എന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന ഒരു കാര്യത്തിനും ചെലവിടാന്‍ പാടില്ലന്നും സുപ്രിംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിത മതില്‍ ഇടതു ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി മാത്രം സംഘടിപ്പിക്കുന്ന ഒന്നാണ്. ഇതില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതു മുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ ഉള്ളവരുമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് പണം മുടക്കുന്നത് നീതികരിക്കാനാകില്ല. വനിതാ മതിലിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സാലറി ചലഞ്ചിനുള്ള ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടിയില്‍ വിഭാഗീയത വളര്‍ത്താന്‍ മാത്രം ഉപകരിച്ച ഈ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേ മാതൃകയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്‌സ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നിര്‍ബന്ധമായും മതിലിന്റെ ഭാഗമാക്കണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത് മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്- ചെന്നിത്തല കത്തിൽ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2018 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മഹാപ്രളയത്തിൽ നിന്ന് കരകയറാൻ തുടങ്ങുന്ന സമയത്ത് വനിതാ മതിൽ മാമാങ്കം വേണ്ട'


