പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സ്കിറ്റ്: അസിസ്റ്റന്‍റ് രജിസ്ട്രാർ ഉൾപ്പടെ രണ്ട് ജീവനക്കാരെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാർ പദ്ധതികളെയും പരിഹസിക്കുന്ന തരത്തിൽ കോടതിയുടെ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ നടത്തിയ സ്കിറ്റാണ് വിവാദമായത്
കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സ്കിറ്റ് തയ്യാറാക്കിയ സംഭവത്തിൽ കേരള ഹൈക്കോടതിയിലെ അസിസ്റ്റന്‍റ് രജിസ്ട്രാർ ഉൾപ്പടെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാർ പദ്ധതികളെയും പരിഹസിക്കുന്ന തരത്തിൽ കോടതിയുടെ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ നടത്തിയ സ്കിറ്റാണ് വിവാദമായത്. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്‍റ് രജിസ്ട്രാർ സുധീഷ് ടി എ, കോടതി കീപ്പർ സുധീഷ് പിഎം എന്നിവരെയാണ് അന്വേഷണവിധേയമായി കേരള ഹൈക്കോടതി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിപ്പബ്ലിക് ദിന ചടങ്ങിനിടെ ജീവനക്കാർ ഹൈക്കോടതിക്കകത്തെ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സ്കിറ്റിനെതിരെ പരാതി ലഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും പരിഹസിച്ചുള്ളതായിരുന്നു സ്കിറ്റ്. പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കാതെ, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ സ്കിറ്റിൽ "ചാണകം" എന്ന് വിശേഷിപ്പിച്ചു. അസിസ്റ്റന്‍റ് രജിസ്ട്രാർ സുധിഷ് ടിഎയാണ് സ്കിറ്റിന്‍റെ സംഭാഷണങ്ങൾ എഴുതിയത്.
ഇതേക്കുറിച്ച് പരാതി ലഭിച്ചതോടെ ഇരുവർക്കുമെതിരെ അന്വേഷണം നടത്തി. അന്വേഷണത്തിൽ ഇരുവരുടെയും ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് സുധീഷ് ടി എയെയും സുധീഷ് പിഎം എന്നിവരെ സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.
advertisement
നടപടി ക്രമപ്രകാരം രണ്ടുപേരെയും അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. സംഭവത്തിൽ രജിസ്ട്രാർ (വിജിലൻസ്) വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുണ്ട്. സംഭവം നടന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ വിശദീകരണം നൽകാനും ചീഫ് ജസ്റ്റിസ് രജിസ്ട്രാർക്ക് (അഡ്മിനിസ്‌ട്രേഷൻ) നിർദ്ദേശം നൽകിയിട്ടുണ്ട്.
Location :
Kochi,Ernakulam,Kerala
First Published :
January 27, 2024 6:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സ്കിറ്റ്: അസിസ്റ്റന്‍റ് രജിസ്ട്രാർ ഉൾപ്പടെ രണ്ട് ജീവനക്കാരെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു