പിതാവിനാൽ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായി; 11 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഗുജറാത്ത് ഹൈക്കോടതി അനുമതി

Last Updated:

ഗര്‍ഭം 26 ആഴ്ച പിന്നിട്ടിരുന്നു

അഹമ്മദാബാദ്: 11 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഗുജറാത്ത് ഹൈക്കോടതി. സ്വന്തം പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നേടി കോടതിയെ സമീപിച്ചത്. ഗര്‍ഭം 26 ആഴ്ച പിന്നിട്ടിരുന്നു. ജസ്റ്റിസ് സമീര്‍ ദവെയാണ് പെണ്‍കുട്ടിയുടെ ഹര്‍ജി പരിഗണിച്ചത്. സ്ത്രീകളോട് ആദരവ് കാണിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പരാമര്‍ശിച്ച ജഡ്ജി ഹിന്ദു മതഗ്രന്ഥമായ ദുര്‍ഗാ സപ്തശതിയിലെ വാക്യങ്ങള്‍ (ദേവി മാഹാത്മ്യം എന്നും അറിയപ്പെടുന്നു) ഉദ്ധരിക്കുകയും ചെയ്തു. ഒരു സംസ്‌കാരത്തിന്റെ ആത്മാവ് മനസിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ആ സംസ്‌കാരത്തിലെ സ്ത്രീകളുടെ പദവിയെപ്പറ്റി പഠിക്കുകയെന്നതാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
പ്രാചീനകാലത്ത് ദേവതകളെ ആരാധിച്ചിരുന്നുവെന്നും ജഡ്ജി പറഞ്ഞു. ഹിന്ദു പാരമ്പര്യത്തിലെ പുരാതന കൃതിയാണ് ദുര്‍ഗാ സ്പ്തശതി. ദൈവത്തിന്റെ സ്ത്രീ ഭാവത്തോടുള്ള ബഹുമാനവും ആരാധനയും വ്യക്തമാക്കുന്ന കൃതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിലെ ചില വാക്യങ്ങളും ജഡ്ജി ഉദ്ധരിച്ചു. സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അവളുടെ അന്തസ്സിനെ ഹനിക്കുന്ന ഏറ്റവും വലിയ അപമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ”സ്ത്രീയുടെ അന്തസ്സിനെ ഇല്ലാതാക്കാന്‍ നോക്കുന്നതിനെക്കാള്‍ വലിയ അപമാനം മറ്റൊന്നുമില്ല. ഈ കേസില്‍ 11 കാരിയായ പെണ്‍കുട്ടിയോട് ഈ ക്രൂരത കാണിച്ചത് സ്വന്തം പിതാവാണ്,” കോടതി പറഞ്ഞു.
advertisement
തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായവും അവള്‍ കടന്നുപോകേണ്ടി വരുന്ന ശാരീരിക അവസ്ഥയും കണക്കിലെടുത്ത് രണ്ട് മാസത്തിനുള്ളില്‍ പെണ്‍കുട്ടിയ്ക്ക് രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തോട് കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ മാനസികാരോഗ്യത്തെ വിലയിരുത്താനും ഭ്രൂണത്തിന്റെ വളര്‍ച്ച നിര്‍ണ്ണയിക്കാനുമായി കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഭ്രൂണത്തിന് വൈകല്യമൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഗര്‍ഭധാരണം പെണ്‍കുട്ടിയെ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു.
” ഇത് തനിക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കുമെന്നും പെണ്‍കുട്ടിയുടെ മാനസിക നിലയെ ബാധിക്കുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. മകളുടെ ഗര്‍ഭഛിദ്രത്തിന് അനുകൂല നിലപാടാണ് അമ്മ സ്വീകരിച്ചത്. തുടര്‍ പരിചരണത്തില്‍ പെണ്‍കുട്ടിയ്ക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ആവശ്യമാണ്” , എന്നും കോടതി അറിയിച്ചു. അതേസമയം ഗര്‍ഭഛിദ്രം പെണ്‍കുട്ടിയ്ക്ക് ഭാവിയില്‍ ചില സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം എന്നും കോടതി അഭിപ്രായപ്പെട്ടു.
advertisement
ഇതാദ്യമായല്ല ജസ്റ്റിസ് ദവെ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഹിന്ദുമതഗ്രന്ഥ വാക്യങ്ങള്‍ ഉദ്ധരിക്കുന്നത്. ജൂണ്‍ 9 ന് നടന്ന വാദത്തിനിടെ മനുസ്മൃതിയെപ്പറ്റിയും അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. അതേസമയം, ബലാത്സംഗ കേസുകളിലെ വാദത്തിനിടെ ഇത്തരം പരാമര്‍ശം നടത്തുന്നതില്‍ ജഡ്ജിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കെതിരെ ഭഗവത് ഗീതയിലെ വാക്യങ്ങളാണ് അദ്ദേഹം ഉദ്ധരിച്ചത്. ഒരു ജഡ്ജി സ്ഥിതപ്രജ്ഞനായിരിക്കണമെന്നാണ് (Stithaprajna) അദ്ദേഹം പറഞ്ഞത്. വിമര്‍ശനവും അഭിനന്ദനവും ഒരുപോലെ അവഗണിക്കണമെന്നാണ് ഇതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
പിതാവിനാൽ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായി; 11 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഗുജറാത്ത് ഹൈക്കോടതി അനുമതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement