തങ്ക അങ്കി ചാർത്തി ശബരീശന് ദീപാരാധന. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകിട്ട് 6:30 ന് സന്നിധാനത്ത് എത്തി. വെള്ളിയാഴ്ച രാവിലെയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നു ഘോഷയാത്ര ആരംഭിച്ചത്.
വൈകീട്ട് 5.30-ഓടെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. വിശ്രമത്തിന് ശേഷം അവിടെനിന്നു യാത്ര ആരംഭിച്ചു. സന്നിധാനത്ത് ഏറ്റുവാങ്ങിയ ശേഷം വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി.
ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പനെ തൊഴാനെത്തിയത്. രാത്രി നട അടക്കും വരെ ദർശനത്തിന് എത്തുന്നവർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം കാണാം. അത്താഴപൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചുവെക്കും. നാളെ ഉച്ചക്ക് 12.30 നും ഒരു മണിക്കുംനഇടയിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. മൂന്നാം നാൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നട തുറക്കുന്നതോടെ മകര വിളക്ക് ഉത്സവകാലത്തിനു തുടക്കമാകും.
Also read- ശബരിമല സന്നിധാനത്തെ ഭക്തിയില്‍ ആറാടിച്ച് ‘കര്‍പ്പൂരാഴി’ ; ചിത്രങ്ങള്‍ കാണാം
തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.