ധനുമാസക്കുളിരേറി തിരുവാതിര എത്തുമ്പോൾ

Last Updated:

ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര

ധനുമാസത്തിലെ തിരുവാതിര വന്നെത്തി കഴിഞ്ഞു. ഈ വർഷം ജനുവരി 6-നാണ് തിരുവാതിര നക്ഷത്രം വരുന്നത്. ജനുവരി 5 വ്യാഴാഴ്ച്ച രാത്രി ഉറക്കമിളക്കലോടെ വ്യതം ആരംഭിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണ് ധനുവിലെ തിരുവാതിര. ശിവ-പാർവ്വതിമാരുടെ അനുഗ്രഹത്തിനാണ് തിരുവാതിര വ്യതവും മറ്റു ചടങ്ങുകളും അനുഷ്ട്ടിക്കുന്നത്.
ആഘോഷം എങ്ങനെ?
അതിരാവിലെ കുളത്തിൽ‌പ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.
മുങ്ങി കുളിക്കലിനോടൊപ്പം നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുകയാണ്.
advertisement
തിരുവാതിര വ്രതം
ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് തിരുവാതിരനോമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല. (ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) .
തിരുവാതിരദിനത്തിൽ പുലർച്ചെ  ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് ഉന്നമമെന്ന് വിശ്വാസം. പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമം. തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.
advertisement
പ്രധാന വിഭവങ്ങള്‍
തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കാലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്.
തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്.
advertisement
ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ. മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു.
ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക.
advertisement
പാതിരാപ്പൂ ചൂടലും  പൂത്തിരുവാതിരയും
ദശപുഷ്പം ചൂടുന്ന ചടങ്ങ് തിരുവാതിര നാളിൽ പ്രധാനമാണ്. പാതിരാപ്പൂ ചൂടുക എന്നാണ് ഇതിനു പേര്. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. ഔഷധഗുണങ്ങളുള്ള പത്തു പൂക്കൾ കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം ഇവയാണ്. ഇവയെല്ലാം വേരോടെ പറിച്ച് കമുകിൻ പൂക്കുലയും ചേർത്താണ് തലയിൽ ചൂടുന്നത്.
advertisement
സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.
advertisement
വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര.  രാത്രി മുഴുവൻ തിരുവാതിര കളിച്ച ശേഷം വെളുപ്പിനെ ആറ്റിലോ കുളത്തിലോ തുടിച്ചു കുളിക്കും. രാവിലെ ക്ഷേത്രദർശനം നടത്തും. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ധനുമാസക്കുളിരേറി തിരുവാതിര എത്തുമ്പോൾ
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement