യഹോവ സാക്ഷികൾ; ക്രിസ്മസില്ലാതെ ബൈബിൾ വിശ്വാസം; സ്ഥാപകന്റെ പേരിൽ തിരുവനന്തപുരത്ത് സ്ഥലം; ദേശീയഗാന കേസിലൂടെ ശ്രദ്ധേയം
- Published by:Vishnupriya S
- news18-malayalam
Last Updated:
യഹോവ സാക്ഷികളായി കേരളത്തിൽ പതിനയ്യായിരത്തോളം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു
മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായ വിശ്വാസങ്ങൾ പിന്തുടരുന്ന ക്രിസ്തീയ മതവിഭാഗമാണ് യഹോവ സാക്ഷികൾ എന്ന് വിളിക്കപ്പെടുന്ന യഹോവയുടെ സാക്ഷികൾ (Jehovah’s Witnesses). കേരളത്തിലെ വിശ്വാസികൾ 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് നേടിയ നിയമവിജയത്തോടെയാണ് ദേശീയ ശ്രദ്ധയാകർഷിച്ചത്. രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്.
കേരളത്തിൽ പതിനയ്യായിരത്തോളം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു. മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്. ഇരുനൂറിലേറെ ദേശങ്ങളിൽ പ്രവർത്തനം ഉണ്ട്. ഒരു കോടി അമ്പതു ലക്ഷത്തിൽപരം സമ്മേളനഹാജർ ഉള്ളതായും, രണ്ട് കോടിയിൽ അധികം വാർഷിക സ്മാരക ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു. പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ ഇവരുടെ ദീർഘകാല നിയമയുദ്ധം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
advertisement
ഉദാഹരണത്തിന്, അമേരിക്കയിലെ സുപ്രീം കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്. കൂടാതെ, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അറുപതോളം കേസുകൾ ഇവർ വിജയിച്ചിട്ടുണ്ട്. ഇന്ത്യയുടെ സുപ്രീം കോടതിയിൽ 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ തന്റെ മൂന്ന് മക്കളെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോട്ടയം കൂടല്ലൂര്‍ സ്വദേശിയായ വി ജെ ഇമ്മാനുവലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
advertisement
സി.റ്റി. റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന ബൈബിൾ പഠന സംഘടനയാണ് 1931-ൽ യഹോവയുടെ സാക്ഷികൾ ആയത്. 1905-ലാണ് കേരളത്തിൽ ഇവർ പ്രചാരണത്തിനായെത്തിയത്. എന്നാൽ അരനൂറ്റാണ്ട് കഴിഞ്ഞാണ് സജീവമായിത്തുടങ്ങിയത്. സി.റ്റി. റസ്സൽ 1912ൽ പ്രസംഗിച്ച തിരുവനന്തപുരം ബാലരാമപുരത്തിന് അടുത്ത സ്ഥലം ഇപ്പോൾ റസ്സൽപുരം എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു സ്വാഗതം ചെയ്ത് അന്നത്തെ വിജെ ടി ഹാളിൽ പ്രസംഗം നടത്താൻ സൗകര്യം ഒരുക്കി.
advertisement
മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, ‘തിരുവെഴുത്തുകളുടെ പഠനം’ എന്ന റസ്സൽ എഴുതിയ പുസ്തകങ്ങളും സ്വീകരിച്ചു. രാജാവ് ആവശ്യപ്പെട്ട റസ്സലിന്റെ ചിത്രം കൊട്ടാരത്തിൽ സൂക്ഷിക്കപ്പെട്ടു. യഹോവ എന്ന നാമത്തിന് പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സർവ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്ന് പറയുന്ന ഇവരുടെ പ്രവർത്തകർ ‘പ്രചാരകർ’ എന്നാണ് അറിയപ്പെടുന്നത്.
advertisement
ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവ ആഘോഷിക്കുന്നില്ല. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റിയിലൂടെയാണ് പ്രവർത്തനം ലോകവ്യാപകമായി നടത്തപ്പെടുന്നത്. ആരാധനാലയത്തെ ‘രാജ്യഹാൾ’ എന്നാണ് വിളിക്കുന്നത്. വിഗ്രഹാരാധന തെറ്റാണെന്ന് പഠിപ്പിക്കുതിനാൽ കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഉപയോഗിക്കാറില്ല. വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സന്നദ്ധ സേവകർ ആണ്. പുകവലി, മുറുക്ക്, മയക്കുമരുന്ന് ദുരുപയോഗം, അസഭ്യം തുടങ്ങിയവ നിഷിദ്ധമാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 29, 2023 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
യഹോവ സാക്ഷികൾ; ക്രിസ്മസില്ലാതെ ബൈബിൾ വിശ്വാസം; സ്ഥാപകന്റെ പേരിൽ തിരുവനന്തപുരത്ത് സ്ഥലം; ദേശീയഗാന കേസിലൂടെ ശ്രദ്ധേയം