ലോക്ക്ഡൗണില്‍ ജോലി നഷ്ടമായി, ഉപജീവനത്തിനായി ചിരട്ടയില്‍ നിന്ന് ഗൃഹോപകരണങ്ങൾ നിര്‍മ്മിച്ച് കലാകാരൻ
- Published by:Karthika M
- news18-malayalam
Last Updated:
വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരിന് അടുത്തുള്ള പൂവാണി ഗ്രാമ സ്വദേശിയായ ചിന്നതമ്പിയാണ് വ്യത്യസ്തവും, പരിസ്ഥിതി സൗഹൃദപരവുമായ ആശയം ആവിഷ്‌കരിച്ച് കാണിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ നിന്നുള്ള ഒരു കലാകാരന്‍ ചിരട്ടയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടാക്കി ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരിന് അടുത്തുള്ള പൂവാണി ഗ്രാമ സ്വദേശിയായ ചിന്നതമ്പിയാണ് വ്യത്യസ്തവും, പരിസ്ഥിതി സൗഹൃദപരവുമായ ആശയം ആവിഷ്‌കരിച്ച് കാണിച്ചിരിക്കുന്നത്.
ഉപയോഗ ശൂന്യമെന്ന് പറഞ്ഞ് നമ്മള്‍ എറിഞ്ഞുകളയുന്ന തെങ്ങിന്‍ ചിരട്ട കൊണ്ടാണ് വീടുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഭംഗിയുള്ളതും ഉപഭോക്തൃ സൗഹൃദപരവുമായ ഉത്പന്നങ്ങള്‍ ഇദ്ദേഹം നിര്‍മ്മിക്കുന്നത്. ഇത്തരം ഒരാശയത്തിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത് കോവിഡ് 19 മഹാമാരി മൂലമുണ്ടായ ജോലി നഷ്ടമാണ്. ജോലി നഷ്ടമായതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഇദ്ദേഹത്തിന് കുടുംബ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഏറെ ബുദ്ധിമുട്ടിയിരുന്നു.
ഈ സമയത്താണ്, ഗൃഹനിര്‍മ്മിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതീവതത്പരനായ ചിന്നതമ്പി, തനതായ ഉത്പന്നങ്ങള്‍ സൃഷ്ടിക്കണമെന്ന് ആലോചിക്കുന്നതും അതിനായി പ്രയത്‌നിച്ച് തുടങ്ങുന്നതും. അങ്ങനെയാണ് ഇദ്ദേഹം ചിരട്ടകളില്‍ പരീക്ഷണം നടത്താന്‍ തുടങ്ങിയത്. അവ കൂടുതല്‍ മെച്ചപ്പെടുകയും ഉപകാരപ്രദമാണ് എന്ന് തിരിച്ചറിയുകയും ചെയ്ത ചിന്നതമ്പി ഉപജീവന മാര്‍ഗ്ഗമായി അതിനെ സ്വീകരിക്കുകയായിരുന്നു. അങ്ങനെ അത് മുഴുവന്‍ സമയ ബിസിനസ്സായി മാറ്റാന്‍ ചിന്നതമ്പി ശ്രമങ്ങള്‍ ആരംഭിച്ചു.
advertisement
തുടക്കത്തിൽ, തന്റെ വീട്ടില്‍ നിന്ന് ലഭിക്കുന്ന ഉപയോഗ ശൂന്യമായ എല്ലാ ചിരട്ടകളിലും അദ്ദേഹം തന്റെ കരകൗശല വിദ്യകള്‍ പ്രയോഗിക്കാന്‍ തുടങ്ങി. അങ്ങനെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന, ചായക്കപ്പുകള്‍, മെഴുകുതിരിക്കാലുകള്‍, പൂക്കൂടകള്‍, ചില്ലറ ഇട്ടു വെയ്ക്കുന്ന കുടുക്കകള്‍, തുടങ്ങിയ വസ്തുക്കള്‍ ചിന്നതമ്പിയുടെ കൈവിരുതില്‍ നിര്‍മ്മിക്കാൻ ആരംഭിച്ചു. അങ്ങനെ ബിസിനസ്സ് വളരുന്നതിന് അനുസരിച്ച്, തന്റെ ഗൃഹ നിര്‍മ്മിത ഉത്പന്നങ്ങള്‍ മറ്റുള്ള ജില്ലകളിലേക്ക് അയാള്‍ കയറ്റുമതി ചെയ്യാനും തുടങ്ങി.
ചിരട്ടയില്‍ നിന്നുള്ള നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടാക്കുന്നതിനും, അവ ഒരു ബിസിനസ്സായി മാറ്റി ഉപജീവനം കണ്ടെത്തുന്നതിലും ചിന്നതമ്പി വിജയിച്ചു. എന്നാല്‍, തന്റെ ജൈത്രയാത്ര അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ അയാള്‍ തയ്യാറായില്ല. തമിഴ്‌നാടിന്റെ ചിഹ്നമായ ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിന്റെ ഗോപുരം, തെങ്ങിന്‍ ചിരട്ടകള്‍ കൊണ്ട് രൂപകല്‍പ്പന ചെയ്യാനുള്ള ശ്രമത്തിലാണ് ഈ കലാകാരന്‍ ഇപ്പോള്‍. എല്ലാ പ്രോത്സാഹനങ്ങളും സഹായവും നല്‍കി കൊണ്ട് ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഒപ്പം തന്നെയുണ്ട്.
advertisement
“കഴിഞ്ഞ രണ്ട് വര്‍ത്തെ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എനിക്ക് എന്റെ ജോലി നഷ്ടമായി. അതെന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തള്ളിയിട്ടത്. അങ്ങനെയാണ് ഞാന്‍ വലിച്ചെറിഞ്ഞ് കളയുന്നതും ആര്‍ക്കും ആവശ്യമില്ലാത്തതുമായ ചിരട്ടകള്‍ ശേഖരിച്ച് തുടങ്ങിയത്. അവ ഉപയോഗിച്ച്, ഇന്ന് ഞാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ ഗാര്‍ഹിക ഉപകരണങ്ങളും അലങ്കാര വസ്തുക്കളും നിര്‍മ്മിച്ച് വില്‍ക്കുന്നു, അതിലൂടെ എനിക്കിന്ന് മാന്യമായ വരുമാനവും ലഭിക്കുന്നുണ്ട്,” ന്യൂസ്18 നോട് ചിന്നതമ്പി പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 10, 2021 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ലോക്ക്ഡൗണില്‍ ജോലി നഷ്ടമായി, ഉപജീവനത്തിനായി ചിരട്ടയില്‍ നിന്ന് ഗൃഹോപകരണങ്ങൾ നിര്‍മ്മിച്ച് കലാകാരൻ








