Woman Digs Well | നാല് മാസം കൊണ്ട് സ്വന്തമായി കിണർ കുഴിച്ച് ഗ്രാമത്തിലെ ജലക്ഷാമം പരിഹരിച്ച വനിത; ആദരവുമായി ലോകം
- Published by:Jayashankar Av
- news18-malayalam
Last Updated:
ഇമാർതിയുടെ നിശ്ചയദാർഢ്യവും ധീരതയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അവര്‍ക്ക് 51,000 രൂപയുടെ പാരിതോഷികം നല്‍കുകയും ചെയ്തു.
''ലക്ഷ്യം കാണുന്നത് വരെ പിന്നോട്ടില്ല'', ബിഹാര്‍ (Bihar) സ്വദേശിയായ ദശരഥ് മാഞ്ചി തന്റെ ഗ്രാമത്തിലേക്ക് ഒരു റോഡ് നിര്‍മ്മിക്കുന്നതിന് തടസ്സമായി നിന്ന മല തുരക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ നിശ്ചയദാര്‍ഢ്യത്തോടെ ലോകത്തോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഇന്ന് അദ്ദേഹത്തിന്റെ സാഹസിക ഉദ്യമത്തിന്റെ വിജയകഥ ലോകം മുഴുവനും ആദരപൂര്‍വ്വം പങ്കുവയ്ക്കുന്നു.
ദശരഥ് മാഞ്ചിയെപ്പോലെ അസാധാരണമായ ത്യാഗസന്നദ്ധതയും പ്രതിബന്ധതയും കാണിച്ച, ഉത്തര്‍പ്രദേശിലെ (Uttar Pradesh) ഒരു വനിത ഇപ്പോള്‍ രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഝാന്‍സിയിലെ (Jhansi) ബബിന താലൂക്കിലുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ള ഇമാർതി എന്ന വനിതയുടെ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
വര്‍ഷങ്ങളായി ഇമാർതിയുടെ ഗ്രാമം രൂക്ഷമായ ജലക്ഷാമത്താല്‍ വലയുകയാണ്. അതിനാല്‍ അവർക്കും ഗ്രാമത്തിലെ മറ്റ് സ്ത്രീകള്‍ക്കും കുടിവെള്ളത്തിനായി ദിവസവും 3 മുതല്‍ 4 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വന്നിരുന്നു. കുറച്ചുകാലം മുമ്പ് പരമാര്‍ത്ഥ് എന്നൊരു ഒരു സംഘടന തന്റെ ഗ്രാമം സന്ദര്‍ശിച്ചതായി അവര്‍ പറഞ്ഞു. ജലസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരമാര്‍ത്ഥ്.
advertisement
ഇമാർതി ആ സംഘടനാപ്രവര്‍ത്തകരെ ഗ്രാമത്തിലെ സ്ഥിതിഗതികള്‍ അറിയിച്ചപ്പോള്‍, അവര്‍ ഗ്രാമത്തില്‍ ഒരു കിണര്‍ കുഴിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കിണര്‍ കുഴിക്കാന്‍ ഗ്രാമവാസികള്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് ഇമാർതി സ്വയം കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഗ്രാമത്തില്‍ നിന്നും സ്വന്തം വീട്ടില്‍ നിന്നും ശക്തമായ എതിര്‍പ്പായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്.
ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ ആരും അവരെ പിന്തുണച്ചില്ല. പല അവസരങ്ങളിലും ഗ്രാമത്തിലെ പുരുഷന്മാര്‍ അവരെ ഭീഷണിപ്പെടുത്തുക പോലും ചെയ്തു. ഭര്‍ത്താവ് പോലും പിന്തുണച്ചില്ല, അവരെ ഉപേക്ഷിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഇത്രയധികം പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടും പിന്തിരിയാതെ ഇമാർതി നാല് മാസം കൊണ്ട് 30 അടി താഴ്ചയില്‍ കുഴിയെടുത്ത് ഗ്രാമത്തില്‍ ഒരു കിണര്‍ നിര്‍മ്മിച്ചു.
advertisement
ഇമാർതിയുടെ നിശ്ചയദാർഢ്യവും ധീരതയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അവര്‍ക്ക് 51,000 രൂപയുടെ പാരിതോഷികം നല്‍കുകയും ചെയ്തു. ലോക ജലദിനത്തില്‍ ബുന്ദേല്‍ഖണ്ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയും അവരെ ആദരിച്ചു. കൂടാതെ, ഇമാർതിയ്ക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അംഗീകാരവും ലഭിച്ചിട്ടുണ്ട്.
Also Read-ഇടയ്ക്കിടെ മനസിനും ശരീരത്തിനും തളർച്ച അനുഭവപ്പെടാറുണ്ടോ? ഊർജസ്വലത നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ
ബിഹാറിലെ ഗയക്ക് സമീപത്തുള്ള ഗെഹ്വാര്‍ ഗ്രാമത്തിലെ ഒരു സാധാരണ തോഴിലാളിയായിരുന്നു ദശരഥ് മഞ്ചി. അദ്ദേഹം തന്റെ ഗ്രാമത്തിലേക്കുള്ള ഗതാഗത സൗകര്യത്തിനായി 360 അടി നീളവും 30 അടി ഉയരവുമുള്ള ഗാലൂര്‍ ഘട്ടി മലനിരകള്‍ പിളര്‍ന്ന് ഗയയിലേക്ക് വഴിവെട്ടി. ചുറ്റികയും ഉളിയുമുപയോഗിച്ച് 22 വര്‍ഷം കൊണ്ടാണ് ആ മലതുരന്ന് മഞ്ചി വഴിവെട്ടിയത്. ഇതോടെ ഗയ ടൗണിലെ അത്തറി, വാസിര്‍ഗഞ്ച് ബ്ലോക്കുകളിലെ യാത്രാദൂരം 55 കിലോമീറ്ററില്‍ നിന്ന് 15 കിലോമീറ്റര്‍ വരെയായി കുറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 25, 2022 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Woman Digs Well | നാല് മാസം കൊണ്ട് സ്വന്തമായി കിണർ കുഴിച്ച് ഗ്രാമത്തിലെ ജലക്ഷാമം പരിഹരിച്ച വനിത; ആദരവുമായി ലോകം


