വിവാദങ്ങളിൽ ഭയന്ന് പാഠ്യപദ്ധതി പരിഷ്കരണത്തിലെ ലിംഗ സമത്വം എന്ന ആശയത്തിൽ നിന്നും അതിനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകരുതെന്ന് കേരള ഫെമിനിസ്റ്റ് ഫോറം. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ലിംഗ സമത്വം, ലിംഗ നീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങൾ പരിഗണിക്കാനുള്ള സർക്കാർ തീരുമാനത്തെ കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും വളരെ പ്രതീക്ഷയോടെയാണ് കാണുന്നത് സംഘടന പറയുന്നു.
ഭരണഘടന ഉറപ്പു തരുന്ന ലിംഗ സമത്വവും ലിംഗ നീതിയും നിഷേധിക്കപ്പെടുകയും കുടുംബത്തിലും വിദ്യാലയങ്ങളിലും സാമൂഹ്യ ജീവിതത്തിലും നിരവധി വിവേചനങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സ്ത്രീകളെയും ഇതര ലൈംഗിക വിഭാഗങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള ചില പരിഷ്കാരങ്ങളാണ് പാഠ്യപദ്ധതി ചട്ടക്കൂടിലെ ഫോക്കസ് ഏരിയ – 16 വിഭാവനം ചെയ്യുന്നത്.
പദ്ധതി ചട്ടക്കൂടിന്റെ കരട് രേഖയിലെ ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ഈ അധ്യായം ഭരണഘടനയുടെ ആർട്ടിക്കിൾ 15 അനുസരിച്ചുള്ള ലിംഗസമത്വം ആണ് വിഭാവനം ചെയ്യുന്നത്. അതുപോലെ ലിംഗനീതിയെ കുറിച്ച് പറയുമ്പോൾ ആൺ പെൺ എന്ന വിഭാഗങ്ങളെ മാത്രമല്ല മറ്റ് ലിംഗ വിഭാഗങ്ങളെയും പരിഗണിക്കണമെന്നും സമത്വം സാധ്യമാവണമെങ്കിൽ മനോഭാവങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടത് എങ്ങനെയൊക്കെയാണ് എന്നും പ്രതിപാദിക്കുന്നു.
എന്നാൽ ലിംഗ സമത്വം സാധ്യമല്ല എന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നിയമസഭയ്ക്ക് അകത്ത് മുസ്ലിം ലീഗും പുറത്ത് ഇസ്ലാം മത യാഥാസ്ഥിതികരും പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ തെറ്റിദ്ധാരണ പരത്തുകയും എതിർക്കുകയും ചെയ്യുകയാണ്. ഭരണഘടന ഉറപ്പു തരുന്ന മൗലികാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ശാസ്ത്രീയവും ജനാധിപത്യപരവുമായ ശ്രമങ്ങളെ പിന്തിരിപ്പൻ ആശയങ്ങൾ കൊണ്ട് ചെറുക്കാനുള്ള നീക്കങ്ങളെ കേരളീയ സമൂഹം തിരിച്ചറിയണമെന്ന് കേരള ഫെമിനിസ്റ്റ് ഫോറം ആവശ്യപ്പെട്ടു,.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.