Success story | കുടിയേറ്റ തൊഴിലാളി പഞ്ചായത്ത് പ്രസിഡന്റ്; രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വനിതയുടെ വിജയഗാഥ
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പാവപ്പെട്ടവരെ സേവിക്കുമ്പോഴും താൻ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്ന് ഭീമവ്വ പറയുന്നു.
കർണാടകയിലെ (Karnataka) ഉഡുപ്പി (Udupi) ജില്ലയിലെ കുന്ദാപൂർ താലൂക്കിലെ തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ (Panchayat President) ഭീമവ്വ ഒരു കൂലിപ്പണിക്കാരിയാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു സാധാരണക്കാരി. അതിശയം തോന്നുണ്ടാകും, അല്ലേ? വളരെയധികം പ്രചോദനാത്മകമായ ജീവിതത്തിന് ഉടമയാണ് ഭീമവ്വയെന്ന പഞ്ചായത്ത് പ്രസിഡന്റ്. 27 വർഷം മുമ്പ് കടുത്ത വരൾച്ച (Drought) കാരണം ഭീമവ്വയും ഭർത്താവും ജോലി തേടി വടക്കൻ കർണാടക ജില്ലയിലെ ബാഗൽകോട്ടിലെ കടഗേരി ഗ്രാമത്തിൽ നിന്ന് ഉഡുപ്പിയുടെ തീരപ്രദേശത്തേക്ക് കുടിയേറി. ഗ്രാമത്തിൽ രണ്ടേക്കർ ഭൂമിയുണ്ടായിരുന്നെങ്കിലും കടുത്ത വരൾച്ച അവരുടെ സ്വന്തം നാട്ടിലെ ജീവിതം ദുസ്സഹമാക്കിയിരുന്നു. കുടുംബത്തെ പോറ്റാൻ ഭർത്താവിനൊപ്പം ഭീമവ്വയും കൂലിപ്പണിക്കിറങ്ങി. കഴിയുന്ന ജോലികളെല്ലാം ചെയ്തു. കഷ്ടപാടുകൾക്കിടയിലും കുടുംബത്തെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ട് പോകാനുള്ള പാടവം ഭീമവ്വയ്ക്കുണ്ടായിരുന്നു. അതിലുപരി പ്രദേശവാസികളുടെ പ്രശ്‌നങ്ങൾക്ക് മികച്ച രീതിയിൽ പരിഹാരം കാണാനും ഭീമവ്വയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.
തല്ലൂരിലെ ജനങ്ങൾക്കിടയിൽ ഭീമവ്വ ജനപ്രിയയായി കഴിഞ്ഞിരുന്നു. ഒരിക്കൽ ഇത് കുന്താപൂർ താലൂക്ക് പഞ്ചായത്ത് മുൻ അംഗം കരുണ് പൂജാരിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അദ്ദേഹം ഭീമവ്വയോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരിക്കാൻ നിർദേശിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. അങ്ങനെ 2020 ഡിസംബറിൽ പട്ടികവർഗ വിഭാഗത്തിൽ ഭീമവ്വ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. 162 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഭീമവ്വ വിജയിക്കുകയും ചെയ്തു. ഇപ്പോൾ 48-ാം വയസ്സിൽ ഭീമവ്വ ഉഡുപ്പിയിലെ തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്,
advertisement
ഇങ്ങനെയൊക്കെ ആണെങ്കിലും ഭീമവ്വയുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അധികാരത്തിന്റേതായ യാതൊരു അലങ്കാരങ്ങളും അഹങ്കാരങ്ങളും ഭീമവ്വയ്ക്കില്ല. പതിവ് പോലെ തനിക്ക് സാധ്യമാകുന്ന രീതിയിൽ ഗ്രാമീണരെ സഹായിക്കാൻ അവർ ശ്രമിക്കുന്നു. "സ്വന്തം വോട്ടേഴ്‌സ് ഐഡിയും ആധാർ കാർഡും മറ്റ് രേഖകളും സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അതിനാൽ, ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്", ഭീമവ്വ പറയുന്നു. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ തന്റെ പ്രദേശത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള, കൂലിപ്പണിക്കാരിയായ ഈ സ്ത്രീ നിശ്ചയദാർഢ്യത്തോടെ പറയുന്നു.
advertisement
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പാവപ്പെട്ടവരെ സേവിക്കുമ്പോഴും താൻ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്ന് ഭീമവ്വ പറയുന്നു. ദിവസത്തിന്റെ ആദ്യപകുതിയിൽ പഞ്ചായത്ത് പ്രസിഡന്റായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭീമവ്വ ഉണ്ടാകും. ഉച്ചകഴിഞ്ഞ് തന്റെ തൊഴിൽ ചെയ്യാനായി ഇറങ്ങും. ഒരു ദിവസം മുഴുവൻ ജോലി ചെയ്താൽ 500 രൂപ പ്രതിഫലം ലഭിക്കും. എന്നാൽ പ്രസിഡന്റ് ആയതിനു ശേഷം പകുതി ദിവസം മാത്രമേ ജോലി ചെയ്യാൻ കഴിയൂ. ഈ സമയങ്ങളിൽ പകുതി കൂലിയാണ് ലഭിക്കുക. ഭീമവ്വയ്ക്കും ഭർത്താവ് മാരിയപ്പയ്ക്കും നാല് കുട്ടികളാണുള്ളത്. ഒരു മകൻ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക സേവനം ചെയ്യുന്നു. മറ്റ് കുട്ടികൾ പഠിക്കുന്നു. അവരെ നന്നായി പഠിപ്പിച്ച് നല്ല ജോലി ഉറപ്പാക്കണമെന്നതാണ് ഭീമവ്വയുടെ ആഗ്രഹം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2022 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Success story | കുടിയേറ്റ തൊഴിലാളി പഞ്ചായത്ത് പ്രസിഡന്റ്; രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വനിതയുടെ വിജയഗാഥ