സാറ അബൂബക്കർ; ചന്ദ്രഗിരിയുടെ തീരങ്ങളിലെ പൊളളുന്ന യാഥാർത്ഥ്യത്തെ അക്ഷരങ്ങളിലേക്ക് പകർത്തിയ വിപ്ലവകാരി

Last Updated:

സാറാ അബൂബക്കറിന്റെ ഉറച്ച നിലപാട് ദേശീയ പുരസ്‌കാരം നേടിയ 'ബ്യാരി' എന്ന സിനിമയുടെ പ്രദര്‍ശനം തടയാന്‍പോലും കാരണമായി.

മംഗളൂരു: എഴുത്തിലൂടെയും തെരുവിലിറങ്ങിയും അനീതിക്കെതിരെ പോരാടി ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയശക്തികളുടെ കണ്ണിലെ കരടായിരുന്ന സാറാ അബൂബക്കർ ഇനി ജ്വലിക്കുന്ന ഓർമ.
പ്രശസ്ത കന്നഡ നോവലിസ്റ്റും ഉപന്യാസകാരിയും വിവർത്തകയുമായിരുന്ന സാറാ അബൂബക്കർ അസുഖത്തെ തുടർന്ന് മംഗ്ലരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 86 വയസ്സായിരുന്നു. കാസർകോഡ് ചെമ്മനാടാണ് സ്വദേശം. മംഗളൂരുവിൽ സ്ഥിരതാമസമായിരുന്നു.
കന്നഡ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. ഇതുൾപ്പെടെ ഒട്ടനവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
ചന്ദ്രഗിരിയുടെ തീരങ്ങളിൽ, സഹന, ചുഴിയിൽപ്പെട്ടവർ, വജ്രങ്ങൾ തുടങ്ങി ഒട്ടനവധി നോവലുകൾ രചിച്ചിട്ടുണ്ട്. ഇതിൽ ചന്ദ്രഗിരിയുടെ തീരങ്ങളിൽ, ചുഴിയിൽപ്പെട്ടവർ എന്നീ നോവലുകൾ കന്നഡയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മിക്ക നോവലുകളും മുസ്ലീങ്ങളുടെ ജീവിതത്തിലെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും സ്ത്രീ ശാക്തീകരണവും കൈകാര്യം ചെയ്യുന്നു.
advertisement
കമല ദാസിന്റെ മനോമി, പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ തുടങ്ങിയ മലയാളം കൃതികളും ആർ ബി ശ്രീകുമാറിന്റെ എഴുതിയ ഗുജറാത്ത്‌ ബിഹൈൻഡ്‌ കർട്ടനും കന്നടയിലേക്ക് വിവർത്തനം ചെയ്തു. സ്ത്രീകൾ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിൽപ്പെട്ടവർ എഴുത്തിലേക്ക് രംഗപ്രവേശനം ചെയ്യാൻ മടിച്ചിരുന്ന കാലത്താണ് സാറാ അബൂബക്കർ തന്റെ വ്യത്യസ്തമായ രചനാവൈഭവം കൊണ്ട് കന്നഡസാഹിത്യത്തെ സമ്പുഷ്ടമാക്കിയത്.
advertisement
സാറാ അബൂബക്കറിന്റെ ഉറച്ച നിലപാട് ദേശീയ പുരസ്‌കാരം നേടിയ ‘ബ്യാരി’ എന്ന സിനിമയുടെ പ്രദര്‍ശനം തടയാന്‍പോലും കാരണമായി. ചന്ദ്രഗിരിയുടെ തീരങ്ങളിൽ എന്ന നോവല്‍ തന്റെ അനുമതിയില്ലാതെ സിനിമയാക്കിയെന്ന് കാണിച്ച് അവർ പരാതി നല്‍കിതോടെ പ്രദര്‍ശനം തടയുകയായിരുന്നു. പരാതി ശരിവെച്ച്, 2018-ല്‍ മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി സിനിമയുടെ പ്രദര്‍ശനം തടഞ്ഞു. അപ്പോഴേക്കും ബ്യാരിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സ്വര്‍ണകമലം ഉള്‍പ്പെടെ കിട്ടിക്കഴിഞ്ഞിരുന്നു.
advertisement
1985ൽ പുത്തൂരിൽ സാഹിത്യ സമ്മേളനത്തിൽവച്ച്‌ സാറ ആക്രമിക്കപ്പെട്ടു. ദക്ഷിണ കന്നടയിൽ സംഘപരിവാറിനെതിരായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിലും അവർ ഭാഗമായി.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ ‘ലങ്കേഷ് പത്രിക’യിലാണ് ചന്ദ്രഗിരിയുടെ തീരങ്ങളിൽ പ്രസിദ്ധീകരിച്ചത്. നോവലിന്റെ ആദ്യഭാഗങ്ങൾ വന്നതോടെ മതപരമായ പ്രതിഷേധങ്ങളും ഉയർന്നു. അതിനെ മറികടക്കാൻ ഗൗരി ലങ്കേഷും ഒപ്പം സാറയും കാണിച്ച ധൈര്യവും നിലപാടുകളും നോവലിനെ വല്ലാത്തൊരു രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിലേക്ക് നയിച്ചു. ഈ നോവൽ ഗൗരി ലങ്കേഷുമായുള്ള സൗഹൃത്തിലേക്കുള്ള വഴിയുമായി. ഗൗരി കൊല്ലപ്പെട്ടപ്പോൾ സാറ ശക്തമായ പ്രതിഷേധക്കുറിപ്പുകളിറക്കി. ‘ശബ്ദിക്കുന്നവരെ ആർക്കാണ് പേടി, വിഷലിപ്തമായ വർഗീയതയ്ക്കെതിരേ ഉറക്കെ പറഞ്ഞവളാണ് ഗൗരി. ആ ശബ്ദം ഭയപ്പെട്ടവർ അവളെ ഇല്ലാതാക്കി’-സാറ കുറിച്ചു.
advertisement
വിവാഹാനന്തരം മംഗളൂരുവിന്റെ മരുമകളായതോടെയാണ് സാറയുടെ തൂലികയുടെ സുവർണകാലം ആരംഭിച്ചത്. ഭർത്താവ് പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനിയർ അബൂബക്കറിനും നാല് ആൺമക്കൾക്കുമൊപ്പം മംഗളൂരു ലാൽബാഗിലെ വീട്ടിലായിരുന്നു താമസം.
മലയാളം വാർത്തകൾ/ വാർത്ത/Women/
സാറ അബൂബക്കർ; ചന്ദ്രഗിരിയുടെ തീരങ്ങളിലെ പൊളളുന്ന യാഥാർത്ഥ്യത്തെ അക്ഷരങ്ങളിലേക്ക് പകർത്തിയ വിപ്ലവകാരി
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement