കരിമ്പിൻപാടത്ത് തൊഴിലെടുക്കണോ? ഗർഭപാത്രം നീക്കം ചെയ്യണം
Last Updated:
ഈ ഗ്രാമങ്ങളിലെ പകുതിയോളം സ്ത്രീകൾ ഇതിനോടകം ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് വനിതാ പ്രവർത്തകർ പറയുന്നു. 25 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾ പോലും ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്
ആർത്തവമുള്ള സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുന്ന കരാറുകാർ. ഇതേത്തുടർന്ന് കരിമ്പിൻപാടത്ത് ജോലിചെയ്യാൻവേണ്ടി ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതരാകുന്ന സ്ത്രീകൾ. മഹാരാഷ്ട്രയിലെ വരൾച്ചാബാധിതമായ ബീഡ് ജില്ലയിലെ ഗ്രാമങ്ങളിലാണ് ഈ സ്ഥിതിവിശേഷം നിലനിൽക്കുന്നത്. ബീഡ് ജില്ലയിലെ ഹാജിപുർ, വൻജ്രവാഡി തുടങ്ങിയ ഗ്രാമങ്ങളിൽ ഗർഭപാത്രമുള്ള സ്ത്രീകൾ തുലോംകുറവാണ്. ഈ ഗ്രാമങ്ങളിലെ പകുതിയോളം സ്ത്രീകൾ ഇതിനോടകം ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് വനിതാ പ്രവർത്തകർ പറയുന്നു. രണ്ടോ മൂന്നോ കുട്ടികളായശേഷമാണ് മിക്ക സ്ത്രീകളും ഗർഭപാത്രം നീക്കം ചെയ്യാൻ തയ്യാറാകുന്നത്.
മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലകളിലാണ് വ്യാപകമായ കരിമ്പ് കൃഷിയും അനുബന്ധ വ്യവസായവുമുള്ളത്. ഈ കരിമ്പിൻപാടങ്ങളിൽ പണിയെടുക്കുന്നവരിൽ ഏറെയും സ്ത്രീകളാണ്. എന്നാൽ ആർത്തവമുള്ള സ്ത്രീകളെ ഇവിടെ ജോലിക്കെടുക്കാൻ കരാറുകാർ തയ്യാറാകില്ല. ഒക്ടോബർ-മാർച്ച് മാസങ്ങളിലാണ് ഇവിടുത്തെ കരിമ്പിൻപാടങ്ങളിലേക്ക് ജോലിക്ക് ആളെ എടുക്കുന്നത്. ഒരു വീട്ടിൽനിന്ന് ഭർത്താവും ഭാര്യയുമടങ്ങുന്ന സംഘത്തെയാണ് ജോലിക്ക് എടുക്കുന്നത്. ഭാര്യയെയും ഭർത്താവിനെയും ഒരു യൂണിറ്റായാണ് കരാറുകാർ കണക്കാക്കുന്നത്. കരിമ്പ് മുറിക്കുന്ന അവസരത്തിൽ തുടർച്ചയായി ജോലി എടുക്കേണ്ടത് ആവശ്യമാണ്. ഈ ഘട്ടത്തിൽ ഭാര്യയോ ഭർത്താവോ ജോലിക്ക് വരാതിരുന്നാൽ 500 രൂപ പിഴയായി നൽകേണ്ടിവരും. ആർത്തവദിനങ്ങളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനാകാത്ത സാഹചര്യം ഒഴിവാക്കാനാണ് ഗർഭപാത്രം നീക്കംചെയ്ത സ്ത്രീകളെ പരിഗണിക്കുന്നതിന് കരാറുകാർ മുൻഗണന നൽകുന്നത്.
advertisement
ആർത്തവദിനങ്ങളിൽ വരാതിരിക്കുന്ന സ്ത്രീകൾക്ക് പിഴ ഏർപ്പെടുത്തുമോയെന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യമില്ലെന്ന മറുപടിയാണ് കരാറുകാർ നൽകുന്നത്. ഭൂരിഭാഗം തൊഴിലാളികളും ഗർഭപാത്രം നീക്കംചെയ്തതിനാൽ ആർത്തവമില്ലാത്തവരാണെന്നാണ് ഇതിന് ഇവർ പറയുന്ന കാരണം. ജോലിക്ക് ഹാജരാകാത്തതുമൂലം പിഴയൊടുക്കുന്നത് തങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും അത് ഒഴിവാക്കാനാണ് ഗർഭപാത്രം നീക്കം ചെയ്യുന്നതെന്നുമാണ് സ്ത്രീതൊഴിലാളികൾ പറയുന്നത്.
നിശ്ചിതസമയത്തിനുള്ള ജോലി പൂർത്തിയാക്കേണ്ടതുണ്ടെന്നും, അതിന് സാധിച്ചില്ലെങ്കിൽ തങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരുമെന്നും കരാറുകാർ പറയുന്നു. അതിനാലാണ് ആർത്തവമുള്ള സ്ത്രീകളെ ജോലിക്ക് പരിഗണിക്കാത്തതെന്നും ഇവർ പറയുന്നു. എന്നാൽ ജോലിക്ക് വേണ്ടി സ്ത്രീകളെ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി തങ്ങൾ നിർബന്ധിക്കാറില്ലെന്ന് കരാറുകാർ പറയുന്നു. അത് അവരുടെ കുടുംബത്തിന്‍റെ തീരുമാനമാണെന്നാണ് കരാറുകാർ വിശദീകരിക്കുന്നത്.
advertisement
കരാറുകാരുടെ വാദം ഇങ്ങനെയൊക്കെയാണെങ്കിലും ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് അവർ പിന്തുണയ്ക്കുന്നതായാണ് തൊഴിലാളികൾ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള പണം കരാറുകാർ മുൻകൂറായി നൽകും. അതിനുശേഷം ശമ്പളത്തിൽനിന്ന് തവണകളായി ഈ തുക തിരിച്ചുപിടിക്കും.
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത് സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ഇതേക്കുറിച്ച് താതാപി എന്ന സംഘടന നടത്തിയ പഠനത്തിൽ വ്യക്തമായി. ചെറിയപ്രായത്തിലേ ഗർഭപാത്രം നീക്കം ചെയ്യുന്നതുമൂലം ഗുരുതരമായ ഹോർമോൺ വ്യതിനായനം ആർത്തവപ്രശ്നം മറികടക്കാൻ ശസ്ത്രക്രിയ മാത്രമെ ഉള്ളുവെന്നാണ് തൊഴിലാളി സ്ത്രീകൾ ധരിച്ചിട്ടുള്ളത്. 25 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾ പോലും ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 10, 2019 7:14 PM IST


