Women Collectors| സംസ്ഥാനത്ത് 10 ജില്ലകളിലും വനിതാ കളക്ടർമാർ; സംസ്ഥാനത്തിത് ആദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
ബുധനാഴ്ച ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തിൽ വനിതാ പ്രാതിനിധ്യം റെക്കോർഡിലെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലും പത്തിലും ഭരിക്കുന്നത് വനിതാ കളക്ടർമാർ (Women Collectors) . ബുധനാഴ്ച ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തിൽ വനിതാ പ്രാതിനിധ്യം റെക്കോർഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനവും.
കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടർമാർക്കുള്ള അവാർഡ് തേടിയ മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃൺമയി ജോഷി എന്നിവർ. ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എ. അലക്സാണ്ടറും ഈ പുരസ്കാരം നേടി. ഇദ്ദേഹം വിരമിച്ചതിന് പിന്നാലെയാകും ഡോ.രേണുരാജ് ചുമതല ഏറ്റെടുക്കുക.
ഹരിത വി കുമാർ (തൃശൂർ), ദിവ്യ എസ് അയ്യർ (പത്തനംതിട്ട), അഫ്സാന പർവീൺ (കൊല്ലം), ഷീബ ജോർജ് (ഇടുക്കി), ഡോ.പി കെ ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് (കാസർകോട്) ഡോ. എ ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടർമാർ. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുരുഷന്മാർ കളക്ടറായുള്ളത്. കൊല്ലം കളക്ടർ അഫ്സാന പർവീണിന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ എന്നതും പ്രത്യേകതയാണ്.
advertisement
കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ് ഡോ. രേണുരാജിന്റെ സ്വദേശം. നഗരകാര്യ ഡയറക്ടറുടെ ചുമതലയിൽനിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.
സിനിമ മേഖലയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോർജ്
സിനിമ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മാര്‍ഗനിര്‍ദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമവകുപ്പും പരിശോധിക്കും.
advertisement
സിനിമയിലെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതാകും മാര്‍ഗനിര്‍ദേശം. വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും വനിത വികസന കോര്‍പറേഷനും സംയുക്തമായി ലേബര്‍ കോഡ് നിര്‍ദേശങ്ങള്‍ വനിത സിനിമ പ്രവര്‍ത്തകരെ എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കും. വെള്ളിയാഴ്ച ഇതിനായി പ്രത്യേക യജ്ഞം നടത്തും. പരിപാടിയിൽ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി അധ്യക്ഷതവഹിച്ചു. സിനിമാതാരം അമല അക്കിനേനി മുഖ്യാതിഥിയായി.
advertisement
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ബീനാ പോള്‍ (ഡബ്ല്യുസിസി), എം. രഞ്ജിത്ത് (പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍), ജി എസ് വിജയന്‍ (വൈസ് പ്രസിഡന്റ്, ഫെഫ്ക), സജിന്‍ ലാല്‍ (മാക്ട), എം. കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍), മാലാ പാർവതി (അമ്മ ഐ സി സി) എന്നിവര്‍ സംസാരിച്ചു. വനിത വികസന കോര്‍പറേഷന്‍ എം ഡി വി സി ബിന്ദു നന്ദി പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2022 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Women Collectors| സംസ്ഥാനത്ത് 10 ജില്ലകളിലും വനിതാ കളക്ടർമാർ; സംസ്ഥാനത്തിത് ആദ്യം