കൊച്ചി: തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ച ടിക്കറ്റിന്റെ ഉടമയെ ഒടുവിൽ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശി അനന്തു ആണ് 12 കോടി രൂപ ലഭിച്ച ടിക്കറ്റിന്റെ ഉടമ. 24 വയസുകാരനായ അനന്തു ദേവസ്വം ജീവനക്കാരനാണ്. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റാണ് അനന്തുവിനെ കോടീശ്വരനാക്കിയത്. ഒന്നാം സമ്മാനം നേടിയത് എറണാകുളത്ത് വിറ്റ ടിക്കറ്റിനാണെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒന്നാം സമ്മനം ലഭിച്ച അനന്തുവിന് നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് ഏഴു കോടി 56 ലക്ഷം രൂപ ലഭിക്കും.
ഏറ്റവും വലിയ തുക സമ്മാനമായി നൽകുന്ന ലോട്ടറിയാണ് തിരുവോണം ബംപർ. BR 75 TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം BR75 T A 738408 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനം BR75 T B 474761 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരള സർക്കാരിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ കഴിഞ്ഞ ദിവസവും തുറന്ന് പ്രവർത്തിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് തിരുവോണം ബംപർ നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില. കഴിഞ്ഞ വർഷം തിരുവോണം ബംപറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery, Kerala Lottery Result, Kerala onam bumper lottery 2020, Onam 2021, Thiruvonam Bumper BR 75 Lottery 2020