• HOME
  • »
  • NEWS
  • »
  • money
  • »
  • വില കൂടിയെങ്കിൽ എന്താ? 'മില്‍മ' ഇനി ഒരേ ഡിസൈനിലും രുചിയിലും അളവിലും വിലയിലും വിപണിയിലെത്തും

വില കൂടിയെങ്കിൽ എന്താ? 'മില്‍മ' ഇനി ഒരേ ഡിസൈനിലും രുചിയിലും അളവിലും വിലയിലും വിപണിയിലെത്തും

മില്‍മ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന 'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിന് ഒരു രൂപ വീതം വർധിച്ചു. അരലിറ്റർ റിച്ച് പാലിന് 29 രൂപയിൽ നിന്ന് 30 രൂപയായും സ്മാർട് പാലിന് 24 രൂപയിൽ നിന്നും 25 ആയുമാണ് വർധിച്ചത്. അതേസമയം നീല കവറിലുള്ള പാലിന് വില കൂട്ടിയിട്ടില്ല.

    ഇതിനിടെ, മിൽമ ഉത്പന്നങ്ങൾ ഇനി ഒരേ ഡിസൈനിലും രുചിയിലും അളവിലും വിലയിലും വിപണിയിലെത്തും. മില്‍മ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

    വിപണനശൃംഖലയുടെ വിപുലീകരണത്തിലും ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലും മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മില്‍മ ഉത്പന്നങ്ങളുടെ പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണ് ‘റീപൊസിഷനിംഗ് മില്‍മ’. ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്‍, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് എന്നിവയാണ് മുഖ്യമന്ത്രി വിപണിയില്‍ ഇറക്കിയത്. മില്‍മയുടെ മറ്റ് ഉത്പന്നങ്ങളും ഈ മാതൃകയില്‍ ഏകീകരിച്ച് വൈകാതെ വിപണിയിലെത്തും.

    Also Read- പാലും വെള്ളത്തിൽ അല്ല പണി; പാലിൽ തന്നെ മിൽമ ആരോടും പറയാതെ പാൽ വിലകൂട്ടി 

    മില്‍മയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്‍, തൈര്, സെറ്റ് കര്‍ഡ്, ഫ്ളേവേര്‍ഡ് മില്‍ക്ക്, നെയ്യ് എന്നീ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉല്‍പ്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല്‍ ഒഴിച്ചുള്ള ഉത്പന്നങ്ങള്‍ ഒരുപോലെ അല്ല. ഇതുമാറ്റി ഒരേ ഡിസൈനിലും രുചിയിലും അളവിലും അവതരിപ്പിക്കും. വിലയും ഏകീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുമ്പാണ് മില്‍മ ആരംഭിച്ചത്.

    ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് റീപൊസിഷനിംഗ് മില്‍മ 2023 പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല വികസിപ്പിക്കുവാനും സംസ്ഥാനത്ത് പാലുല്‍പ്പാദനവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

    Also Read- കേരളത്തില്‍ ഔട്ട്ലെറ്റ് തുടങ്ങാന്‍ കര്‍ണാടകയുടെ ‘നന്ദിനി’; എതിര്‍പ്പുമായി മില്‍മ

    അന്താരാഷ്ട്ര കുത്തക കമ്പനികളോടും ഇന്ത്യയിലെ വന്‍കിട സഹകരണ ഭീമന്‍മാരോടും മത്സരിച്ച് വിപണി നിലനിര്‍ത്താനും വിപുലപ്പെടുത്താനും മില്‍മയെ പര്യാപ്തമാക്കുന്നതിനായിട്ടാണ് റീപൊസിഷനിംഗ് മില്‍മ പദ്ധതി നടപ്പാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

    ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് സി. ഷാ ,മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ദേശീയ ക്ഷീരവികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി. നന്ദകുമാര്‍, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് എന്നിവര്‍ സംസാരിച്ചു.

    Published by:Rajesh V
    First published: