ജാഗ്രതൈ! ഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിച്ചോ.. പണം നഷ്ടമായാൽ ബാങ്കുകൾ ഉത്തരവാദികളല്ല
Last Updated:
തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം സൈബർ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ നിരക്ക് ദിനംപ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകൾ നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അക്കൗണ്ട് നമ്പറുകൾ, ഒടിപി, പിൻ മുതലായവ ഉൾപ്പെടെയുള്ള വ്യക്തിഗത വിശദാംശങ്ങൾ ഒരിയ്ക്കലും ആരുമായും പങ്കിടരുതെന്ന് ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലരും വീണ്ടും അബദ്ധങ്ങളിൽ ചെന്ന് ചാടാറുണ്ട്.
ഉപഭോക്താക്കൾ ബാങ്കുകളുടെ ഇത്തരം മുന്നറിയിപ്പുകൾ ഗൗരവമായി കാണേണ്ടതുണ്ട്. ഇവ ഒഴിവാക്കിയാൽ വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയായേക്കും. മാത്രമല്ല ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ബാങ്കുകൾ നഷ്ടപരിഹാരം പോലും നൽകില്ല.
ഗുജറാത്തിലെ ഉപഭോക്തൃ കോടതിയിൽ അടുത്തിടെ നടത്തിയ ഒരു വിധി ന്യായത്തിൽ, തട്ടിപ്പിന് ഇരയാകുന്നവർക്ക് ബാങ്കിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കില്ലെന്ന് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, വിരമിച്ച അധ്യാപികയായ കുർജി ജാവിയ 2018 ഏപ്രിൽ മാസത്തിൽ ഒരു വ്യാജ കോളിന് ഇരയാകുകയായിരുന്നു. ഈ കേസിന്റെ വിധിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എടിഎം കാർഡ് വിശദാംശങ്ങൾ ഒരു തട്ടിപ്പുകാരനുമായി പങ്കുവച്ചതിനെ തുടർന്നാണ് തട്ടിപ്പ് നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) മാനേജർ ആണ് വിളിക്കുന്നത് എന്ന തരത്തിലായിരുന്നു തട്ടിപ്പുകാരുടെ കോൾ. ഫോണിലൂടെ വിവരങ്ങൾ നൽകി ഒരു ദിവസത്തിന് ശേഷം 41,500 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു.
advertisement
ഇടപാട് നടന്നതിനാൽ, ജാവിയ ഉടൻ തന്നെ എസ്‌ബിഐ നാഗ്‌നാഥ് ബ്രാഞ്ചുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവിടെ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം പിന്നീട് ഓൺലൈൻ ഷോപ്പിംഗിനായാണ് ഉപയോഗിച്ചത്.
തട്ടിപ്പിന് ഇരയായ ജാവിയ പിന്നീട് എസ്‌ബിഐയ്‌ക്കെതിരെ കേസെടുക്കുകയും നഷ്ടപ്പെട്ട മുഴുവൻ തുകയും അധിക നഷ്ടപരിഹാരവും ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരം വ്യാജ കോളുകൾക്കും തട്ടിപ്പുകാർക്കുമെതിരെ ബാങ്ക് നൽകിയ മുൻകരുതലുകളും സുരക്ഷിതമായ ഇടപാട് മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ഉപഭോക്തൃ കോടതി പരാതി നിരസിച്ചു. ഒരു ഫോൺ കോളിലൂടെ ബാങ്കുകൾ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാത്തതിനാൽ ജാവിയയുടെ സ്വന്തം അശ്രദ്ധയാണ് തട്ടിപ്പിന് കാരണമായതെന്നാണ് കോടതിയുടെ ഉത്തരവ്.
advertisement
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം കേരള പൊലീസ് രംഗത്തെത്തിയിരുന്നു. പ്രമുഖ സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന വൻതുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കത്തുകൾ വഴിയോ ഫോൺകോളുകൾ വഴിയോ ആണ് ഈ തട്ടിപ്പ് നടത്തുന്നത്.
വൻതുക അല്ലെങ്കിൽ സമ്മാനങ്ങൾ ലഭിച്ചുവെന്ന സന്ദേശമാണ് ആളുകളെ തേടിയെത്തുന്നത്. സമ്മാനം കൈപ്പറ്റുന്നതിനായി സർവീസ് ചാർജ്ജായോ ടാക്സായോ ഒരു തുക നൽകാൻ ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ്. ഇത്തരത്തിൽ പണം നൽകുന്നവരുടെ പണം മുഴുവൻ നഷ്ടമാവുകയും ചെയ്യും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം സൈബർ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2021 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ജാഗ്രതൈ! ഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിച്ചോ.. പണം നഷ്ടമായാൽ ബാങ്കുകൾ ഉത്തരവാദികളല്ല


