ബിയറിനോട് ചിയേഴ്സ് പറഞ്ഞ് കേരളം; ഉപയോഗം ഇരട്ടിയായി; കള്ളിനോട് ഇഷ്ടം കുറഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
ബിയർ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം ഇരട്ടിയായതായി കണക്കുകൾ. അതേസമയം, കള്ള് ഉപയോഗം നഗരങ്ങളിലും ഗ്രാമങ്ങളിലും കുറഞ്ഞു
തിരുവനന്തപുരം: കേരളത്തിൽ ബിയറിനോട് പ്രിയം കൂടിയതായി കണക്കുകൾ. അതേസമയം പരമ്പരാഗത പാനീയമായ കള്ളിനോടുള്ള ഇഷ്ടം കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തിയ 2023- 24ലെ ഹൗസ് ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വെയിലാണ് ഈ കണക്കുകളുള്ളത്.
കേരളത്തില്‍ നഗര പ്രദേശങ്ങളിലാണ് ബിയര്‍ ഉപയോഗം കൂടുതല്‍. 2022- 2023 കാലത്ത് പ്രതിമാസം 0.032 ലിറ്റര്‍ ആയിരുന്നു ശരാശരി ബിയര്‍ ഉപയോഗം. എന്നാല്‍ 2023 – 24 കാലത്ത് അത് 0.066 ലിറ്ററായി വർധിച്ചു എന്നാണ് സര്‍വെ കാണിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിലും ബിയറിന്റെ ഉപയോഗം ഉയര്‍ന്നു. 2022-23 കാലത്ത് പ്രതിമാസം 0.029 ലിറ്ററായിരുന്ന ഉപയോഗം 2023-24 കാലത്ത് 0.059 ലിറ്ററായി വര്‍ധിച്ചു.
ഗ്രാമീണ മേഖലയിൽ 2022- 23 കാലത്ത് 92,800 വീടുകളിലാണ് ബിയര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2023- 24 ആയപ്പോള്‍ ഇത് ഇരട്ടിയോളമായി വർധിച്ച് 1,73,000 ആയി ഉയർന്നു. നഗരപ്രദേശങ്ങളിലും ഈ വര്‍ധനവ് പ്രകടമാണ്. 2022-23 കാലത്ത് 1,11,900 വീടുകളുടെ സ്ഥാനത്ത് 2023- 24 കാലത്ത് ബിയര്‍ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം 2,16,100 ആയി ഉയര്‍ന്നു.
advertisement
ബിയര്‍ ഉപയോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം സിക്കിമിനാണ്. ഇവിടത്തെ പ്രതിശീർഷ ഉപഭോഗം 0.927 ലിറ്ററാണ്. രണ്ടാം സ്ഥാനം ഗോവയ്ക്കാണ് (0.717 ലിറ്റർ). കേരളത്തിന് 17-ാം സ്ഥാനമാണ്. ബിയർ ഏറ്റവും കുറവ് ഉപയോഗിക്കുന്നത് ബിഹാറിലും ഹിമാചൽ പ്രദേശിലുമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
കള്ള് ഉപയോഗത്തിലും സിക്കിമാണ് മുന്നിൽ. 1.475 ലിറ്ററാണ് സിക്കിമിലെ പ്രതിശീർഷ ഉപഭോഗം. ഏറ്റവും കുറവ് ഛത്തീസ്ഗഡിലുമാണ്. കേരളം ഈ വിഭാഗത്തിൽ 15-ാം സ്ഥാനത്താണ്. കേരളത്തിൽ കള്ള് ഉപഭോഗം കുറയുന്ന പ്രവണതയാണ് സർവേയിൽ കാണുന്നത്. ഗ്രാമപ്രദേശങ്ങളിലെ പ്രതിശീർഷ പ്രതിമാസ ഉപഭോഗം 2022-23-ൽ 0.018 ലിറ്ററിൽ നിന്ന് 2023-24-ൽ 0.01 ലിറ്ററായി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ ഇത് യഥാക്രമം 0.009 ലിറ്ററും 0.006 ലിറ്ററും ആയിരുന്നു.
advertisement
"മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ, ബിയർ ഉപഭോഗം കൂടുതലാണ്.ചൂടുള്ള കാലാവസ്ഥയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളടക്കം ബിയർ ഇഷ്ടപ്പെടുന്നു," - ബാർ ഹോട്ടൽ ഉടമയായ ഡി രാജ്കുമാർ ഉണ്ണി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
'വിദേശമദ്യം /വൈൻ' വിഭാഗത്തിൽ കേരളത്തിലെ പ്രതിശീർഷ പ്രതിമാസ ഉപഭോഗം ഗ്രാമപ്രദേശങ്ങളിൽ 2022-23-ൽ 0.069 ലിറ്ററിൽ നിന്ന് 2023-24-ൽ 0.086 ലിറ്ററായി വർധിച്ചു. നഗരപ്രദേശങ്ങളിൽ ഉപഭോഗം യഥാക്രമം 0.061 ലിറ്ററും 0.091 ലിറ്ററും ആയിരുന്നു. 2023-24-ൽ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ദേശീയ ശരാശരി യഥാക്രമം 0.042 ലിറ്ററും 0.067 ലിറ്ററും ആയിരുന്നു. ദേശീയതലത്തില്‍ കേരളത്തിന്റെ ഗ്രാമീണ മേഖല 22-ാം സ്ഥാനത്തും നഗരമേഖല 18-ാം സ്ഥാനത്തുമാണ്. ഈ വിഭാഗത്തിൽ ഉപഭോഗം നടത്തുന്ന ഗ്രാമീണ കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 2022-23 ൽ 4,07,700 ആയിരുന്നത് 2023-24 ൽ 6,60,800 ആയി വർധിച്ചു. നഗര കേരളത്തിലെ കണക്കുകൾ യഥാക്രമം 3,22,400 ഉം 6,46,500 ഉം ആയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 19, 2025 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ബിയറിനോട് ചിയേഴ്സ് പറഞ്ഞ് കേരളം; ഉപയോഗം ഇരട്ടിയായി; കള്ളിനോട് ഇഷ്ടം കുറഞ്ഞു