എണ്ണത്തിൽ വൻ ഇടിവുണ്ടായിട്ടും കേരളത്തിലെ വിദ്യാർഥികൾ കാനഡയ്ക്ക് ഇക്കൊല്ലം നൽകിയത് 1,000 കോടി രൂപ
- Published by:ASHLI
- news18-malayalam
Last Updated:
നയതന്ത്ര ബന്ധത്തിലടക്കമുള്ള പ്രതികൂല ഘടകങ്ങൾ കാരണം കാനഡയിലേക്ക് മുൻ വർഷങ്ങളിൽ കേരളത്തിൽ നിന്ന് പോയതിന്റെ പകുതിയോളം മാത്രമേ ഇക്കൊല്ലം പോയിട്ടുള്ളൂ എന്നാണ് കണക്കുകൾ
ഇന്ത്യയുമായുള്ള ബന്ധം വഷളായിട്ടും കേരളത്തിൽ നിന്നും കാനഡയ്ക്ക് ഇക്കൊല്ലം വിദ്യാർഥികളുടെ ഫീസ് ഇനത്തിൽ ലഭിച്ചത് 1,000 കോടി രൂപയോളം. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണം പകുതിയോളമായിട്ടും ഇത്രയും തുക പോയി എന്നത് ശ്രദ്ധേയമാണ്. ഏകദേശം 10,000 വിദ്യാർഥികളാണ് ഇക്കൊല്ലം കാനഡയിലേക്ക് പോയതെന്നാണ് കണക്ക്. ഇന്ത്യ–കാനഡ നയതന്ത്ര ബന്ധങ്ങളിലെ അനിശ്ചിതത്വവും മറ്റു പ്രതികൂല റിപ്പോർട്ടുകളുമാണ് ഈ കുറവിന് കാരണം.
ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്‍നം ഉണ്ടായിട്ടും കാനഡ വിദ്യാർഥി വീസ എണ്ണത്തിൽ നൽകുന്നതിൽ കുറവോ കാലതാമസമോ വരുത്താത്തിനു കാരണവും വരുമാനത്തിന്റെ വലുപ്പം ആണെന്നാണ് സൂചന. ശരാശരി 8 മുതൽ 10 ലക്ഷ രൂപയോളമാണ് വർഷം കാനഡയിലെ ഫീസ്. അതായത് 2 വർഷത്തെ കോഴ്സിന് 16 മുതൽ 20 ലക്ഷം രൂപയോളം വരെ.
മുൻ വർഷങ്ങളിൽ കേരളത്തിൽ നിന്ന് 15,000ത്തിനും 20,000ത്തിനും ഇടയിൽ വിദ്യാർഥികൾ കാനഡയിലേക്കു പോയിരുന്നു. ഇക്കൊല്ലം അത് 10,000 ആയി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. എങ്കിലും ഫീസ് ശരാശരി 10 ലക്ഷം കണക്കാക്കിയാൽ 1000 കോടി രൂപയോളം കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ലഭിച്ചു എന്ന് കണക്കാക്കാം.
advertisement
മുമ്പ് കാനഡയിലെ ചെലവിനായി ഘട്ടങ്ങളായി മാത്രം പിൻവലിക്കാവുന്ന രീതിയിൽ ബാങ്കിൽ നിക്ഷേപിക്കേണ്ടത് 10,000 കനേഡിയൻ ഡോളർ (6 ലക്ഷത്തിലേറെ രൂപയോളം ) ആയിരുന്നു. എന്നാൽ ആഹാരത്തിനു പോലും വകയില്ലാതെ വിദ്യാർഥികൾ സൗജന്യ ഭക്ഷണത്തിനു ക്യൂ നിൽക്കുകയാണെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ഈ തുക ഇരട്ടിയിലേറെയാക്കി (21,000 ഡോളറായി ഉയർത്തി) അതായത് 13 ലക്ഷം രൂപയോളം.
കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കാനഡ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കുടിയേറ്റക്കാർ രാജ്യത്ത് വർധിക്കുന്നുവെന്ന കനേഡിയൻ സമൂഹത്തിന്റെ അഭിപ്രായം മാനിച്ചാണ് തീരുമാനം. രാജ്യത്ത് വർധിക്കുന്ന കുടിയേറ്റത്തില്‍ കാനഡയിലെ പൊതുസമൂഹത്തില്‍നിന്ന് ആശങ്ക ഉയരുന്നുണ്ടെന്നാണ് സർവേ റിപ്പോർട്ടുകള്‍.
advertisement
മൂന്ന് വർഷം കൊണ്ട് 14.5 സ്ഥിര താമസക്കാർക്ക് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായി 2024 ൽ കാനഡയില്‍ കുടിയേറി സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം 4.85 ലക്ഷമായി നിജപ്പെടുത്തിയിരുന്നു.അടുത്ത വർഷമാകുമ്പോഴേക്കും ഇതിൽ 10 ശതമാനം കുറവ് വരുത്തി 3.95 ലക്ഷമാക്കാനാണ് ലക്ഷ്യം. പിന്നീട് രണ്ടു വർഷത്തിനുശേഷം 3.65 ലക്ഷത്തിലേക്ക് എത്തിക്കാനുമാണ് പദ്ധതിയെന്ന് കാനഡയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഗ്ലോബ് ആൻഡ് മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോലി സാധ്യത കൂടുതൽ ഉള്ള കോഴ്സുകളുടെ ലിസ്റ്റ് കാനഡ സർക്കാർ പുറത്തിറക്കിയതോടെ ഇനി ആ കോഴ്സുകളിലേക്ക് കൂടുതൽ വിദ്യാർഥികൾ പോകുമെന്നാണു കരുതപ്പെടുന്നത്. ആരോഗ്യം, എൻജിനീയറിങ്, ഐടി മേഖലകളിലും പ്ലമ്പർ, ഇലക്ട്രിഷ്യൻ, ഫിറ്റർ തുടങ്ങിയ രംഗങ്ങളിലുമാണ് കോഴ്സുകൾ ഏറെയും. കോഴ്സുകളുടെ പ്രവേശന അപേക്ഷകൾ ഓൺലൈനിലായതിനാൽ അവയിലെ നടപടിക്രമങ്ങളും ഇന്ത്യയിൽ തന്നെ വേണമെന്നില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 24, 2024 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
എണ്ണത്തിൽ വൻ ഇടിവുണ്ടായിട്ടും കേരളത്തിലെ വിദ്യാർഥികൾ കാനഡയ്ക്ക് ഇക്കൊല്ലം നൽകിയത് 1,000 കോടി രൂപ