വാറന്റി തീർന്ന ഐഫോണുകളുടെ ബാറ്ററി മാറ്റാനുള്ള നിരക്ക് വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. ഐഫോൺ 14 നും അതിനു മുൻപിറങ്ങിയ എല്ലാ മോഡലുകൾക്കും ഈ വർഷം മുതൽ പുതിയ നിരക്കു വർദ്ധന ബാധകമാകും. നിലവിലെ നിരക്ക് ഈ വർഷം ഫെബ്രുവരി വരെ തുടരും. അതിനു ശേഷം 2023 മാർച്ച് 1 മുതൽ ഇത് 20 ഡോളർ (ഏകദേശം 1,650 രൂപ) വർദ്ധിപ്പിക്കും. നിലവിൽ വാറന്റി തീർന്ന മിക്ക ഐഫോണുകളുടെയും ബാറ്ററി മാറ്റാൻ 69 ഡോളറാണ് (ഏകദേശം 5700 രൂപ) ഈടാക്കുന്നത്.
ആപ്പിൾ കെയർ, ആപ്പിൾ കെയർ+ പ്ലാൻ ഇല്ലാത്ത ഉപഭോക്താക്കളെ വില വർദ്ധനവ് ബാധിക്കും. ആപ്പിൾ കെയർ+ പ്ലാൻ എടുത്ത ഉപഭോക്താക്കളുടെ ബാറ്ററി ഹെൽത്ത് 80 ശതമാനത്തിൽ താഴെയായിക്കഴിഞ്ഞാൽ അത് മാറ്റുന്നതിന് പണമൊന്നും നൽകേണ്ടതില്ല.അതിനിടെ, 11.1 ഇഞ്ച്, 13 ഇഞ്ച് OLED ഐപാഡ് പ്രോ മോഡലുകൾ ആപ്പിൾ വികസിപ്പിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2024 ആദ്യ പാദം ഇവ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി ഏപ്രിൽ മുതലുള്ള അഞ്ച് മാസത്തിനുള്ളിൽ 1 ബില്യൺ ഡോളറിന് മുകളിലെത്തിയിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഒരു ശക്തിയായി മാറുന്നതിൻ്റെ സൂചനയാണിതെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
2023 മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകളുടെ കയറ്റുമതി 2.5 ബില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകൾ. 2022 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യ കയറ്റുമതി ചെയ്ത 1.3 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളുടെ ഇരട്ടിയാണ് ഇത്.
ഐഫോൺ ഉൽപ്പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയ്‌ക്ക് ബദലായി ഇന്ത്യയെ ഒരു ഫാക്ടറിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ശുഭസൂചനയാണ് കയറ്റുമതി നിരക്ക് ഉയരുന്നതിൽ നിന്ന് ലഭിക്കുന്നത്. ആപ്പിൾ ചൈനയിൽ ദീർഘകാലമായി ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന്റെ ഭരണകൂടം യുഎസ് സർക്കാരുമായി ഏറ്റുമുട്ടുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യുന്നതിനാൽ ആപ്പിൾ കമ്പനി ബദലുകൾ തേടുകയാണ്.
എന്നാൽ രണ്ട് പതിറ്റാണ്ടായി ആപ്പിൾ നിർമ്മാണ വിതരണ ശൃംഖലയിൽ ആഴമായ വേരുകളുള്ള ചൈനയിൽ നിന്ന് പുറത്തുകടക്കുന്നത് ആപ്പിളിന് എളുപ്പമല്ല. ആപ്പിളിന്റെ ഉൽപ്പാദന ശേഷിയുടെ 10 ശതമാനം മാത്രം ചൈനയിൽ നിന്ന് മാറ്റാൻ ഏകദേശം എട്ട് വർഷമെടുക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്. ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, വിസ്‌ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപ്പറേഷൻ എന്നിവർ നിലവിൽ ദക്ഷിണേന്ത്യയിലെ പ്ലാന്റുകളിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Apple, Apple Iphone, IPhone Update