ടെക് ഭീമനായ ഗൂഗിളിന്കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)ചുമത്തിയ 1,337.76 കോടി രൂപ പിഴയുടെ 10 ശതമാനം അടയ്ക്കാന്‍ ഗൂഗിളിനോട് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) നിര്‍ദ്ദേശിച്ചു. സിസിഐ നടപടിയെ ചോദ്യം ചെയ്ത് ഗൂഗിള്‍ സമര്‍പ്പിച്ച അപ്പീലിൽ വാദംകേള്‍ക്കാനും എന്‍സിഎല്‍എടി അനുമതി നൽകി. ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോംപറ്റീഷൻ കമ്മീഷന്റെ നടപടി.
കഴിഞ്ഞ ഒക്ടോബര്‍ 20നായിരുന്നു സിസിഐ ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയത്. സിസിഐയുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച എന്‍സിഎല്‍എടിയുടെ രണ്ടംഗ ബെഞ്ച്, എതിര്‍ ഭാഗത്തിന് പറയാനുള്ളത് കേട്ടശേഷം ഇതില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പറഞ്ഞു. ഇടക്കാല സ്റ്റേയ്ക്കെതിരായ വാദം ഫെബ്രുവരി 13ന് കേൾക്കും. ഇത് സംബന്ധിച്ച്അപ്പലേറ്റ് ട്രിബ്യൂണല്‍ സിസിഐക്ക് നോട്ടീസ് അയച്ചിരുന്നു. പിഴ അടക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഗൂഗിളിന്റെ ആവശ്യം.
Also read- വാറന്റി തീർന്ന ഐഫോണുകളുടെ ബാറ്ററി മാറ്റാനുള്ള നിരക്ക് കൂട്ടും; മാറ്റം ഈ മാർച്ച് മുതൽ
വിപണിയില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത മൊബൈല്‍ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയ സിസിഐയുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എന്‍സിഎല്‍എടിയുടെ പുതിയ നിര്‍ദേശം.ഗൂഗിളിന്റേതാണ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്.
ഇങ്ങനെ സേര്‍ച്ച് ആപ്, വിജറ്റ്, ക്രോം ബ്രൗസര്‍ എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സേര്‍ച് എഞ്ചിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019-ല്‍ കോംപറ്റീഷന്‍ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. പ്ലേ സ്റ്റോറിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് കഴിഞ്ഞ ഒക്ടോബറില്‍ ഗൂഗിളിന് സിസിഐ പിഴ ചുമത്തിയിരുന്നു. അന്ന് സിസിഐ 936.44 കോടി രൂപ പിഴയാണ് ചുമത്തിയത്. ആപ്പുകള്‍ വാങ്ങുന്നതിനോ ഇന്‍-ആപ്പ് ബില്ലിംഗിനോ വേണ്ടി ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് അല്ലെങ്കില്‍ പേയ്മെന്റ് പ്രോസസ്സിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആപ്പ് ഡെവലപ്പര്‍മാരെ നിയന്ത്രിക്കരുതെന്ന് ടെക് ഭീമന് സിസിഐ നിര്‍ദേശം നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ കമ്പനിയുടെ ആപ്പ് പേയ്മെന്റ് നയങ്ങള്‍ പരിഷ്‌ക്കരിക്കാനും നിര്‍ദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.