കേരളം വീണ്ടും സ്റ്റാർട്ട്പ്പ് രംഗത്ത് ആഗോളതലത്തിൽ അംഗീകാരം നേടിയിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ ബെഞ്ച്മാർക്ക് പഠനത്തിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷനെ തിരഞ്ഞെടുത്തു. സ്വീഡൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ ഇന്റലിജൻസ് കമ്പനിയായ യുബിഐ ഗ്ലോബൽ ആണ് പഠനം നടത്തിയത്. പഠനത്തിന്റെ ആറാം പതിപ്പിനായി 1,800-ലധികം സ്ഥാപനങ്ങളെ ആണ് വിലയിരുത്തിയത്.അതില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ സംസ്ഥാനം ഉൾപ്പെട്ടിരിക്കുന്നതിനെകുറിച്ച് മാത്രമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് എന്നുംകൃത്യമായ സ്ഥാനം ജൂണിൽ മാത്രമേ പ്രഖ്യാപിക്കൂവെന്നും ഒരു സ്റ്റാർട്ടപ്പ് മിഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടാതെ നാടിന്റെ ശോഭനമായ ഭാവി സാക്ഷാല്‍ക്കരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
“കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാന്‍ ഈ അംഗീകാരം സഹായകരമാകും. ഇനിയും മികവിലേയ്ക്കുയരാൻ ഇത് സ്റ്റാര്‍ട്ടപ്പ് മിഷനു പ്രചോദനമാകട്ടെ. ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍” എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ വഹിച്ച മാതൃകാപരമായ പങ്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ എടുത്തു പറഞ്ഞിരുന്നു. കെഎസ്‌യുഎമ്മിന്റെ ശ്രമങ്ങൾക്കുള്ള വലിയ അംഗീകാരമാണ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഇടം പിടിക്കാൻ സാധിച്ചതെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പ്രതികരിച്ചു.
വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം ഈ ആഗോള അംഗീകാരം ലഭിക്കുന്നതിൽ നിർണായക ഘടകങ്ങളായി മാറി. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). 2006ലാണ് കേരള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിതമായത്. സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ടപ്പ് ബിസിനസുകളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് കേരള സ്റ്റാർട്ട് അപ് മിഷന്റെപ്രധാന ലക്ഷ്യം.
Also read-4760 കോടിയുടെ ബാങ്ക് തട്ടിപ്പ്; ജിടിഎല്‍ ലിമിറ്റഡ് ഡയറക്ടേഴ്‌സിനെതിരെ സിബിഐ കേസെടുത്തു
അതേസമയം ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബ് നിര്‍മ്മിച്ചും സര്‍വകലാശാലകളിലും ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചും സംസ്ഥാന സര്‍ക്കാര്‍ നാടിന്റെ വളര്‍ച്ച മുന്നില്‍ കണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്തി പി. രാജീവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.