റദ്ദാക്കിയ ഐടി നിയമത്തിന് കീഴിൽ ഇപ്പോഴും കേസെടുത്ത് പൊലീസ്; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി
- Published by:Joys Joy
- trending desk
Last Updated:
സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ വിമർശനാത്മക അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 66 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്ന പൊലീസിനെതിരെ സുപ്രീംകോടതി നോട്ടീസ് നൽകി. ഐടി ആക്ടിന്റെ സെക്ഷൻ 66 എ 2015 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ, അതിന് ശേഷവും ഇതേ വകുപ്പ് പ്രകാരം കേസുകൾ എടുത്തു കൊണ്ടിരിക്കുന്ന പൊലീസ് നടപടി ഞെട്ടലും ആശങ്കയും ഉണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
'ഐടി ആക്ടിന്റെ സെക്ഷൻ 66 എ പ്രകാരം രാജ്യത്തൊട്ടാകെ ഇപ്പോഴും പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണ്' - ജസ്റ്റിസ് നരിമാൻ പറഞ്ഞു. ഈ കേസുകൾ അന്വേഷിക്കാൻ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് സമർപ്പിച്ച അഭ്യർത്ഥന മാനിച്ച് കേന്ദ്രത്തിന് നോട്ടീസ് നൽകുമെന്നും കോടതി അറിയിച്ചു.
ഐടി ആക്ടിലെ സെക്ഷൻ 66 എ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുപ്രീം കോടതി വകുപ്പ് റദ്ദാക്കിയ വിവരം അടിക്കുറിപ്പായി മാത്രമേ നിയമ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. എന്നാൽ, അടിക്കുറിപ്പ് പൊലീസുകാർ വായിക്കുന്നില്ലേ എന്ന് കോടതി ഇതിന് മറുപടിയായി ചോദിച്ചു.
advertisement
സെക്ഷൻ 66 എ റദ്ദാക്കുന്നതിന് മുമ്പ് ഈ നിയമത്തിന് കീഴിൽ 687 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് എൻജിഒ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന് (പിയുസിഎൽ) വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് പറഞ്ഞു. എന്നാൽ, നിയമം റദ്ദാക്കിയതിന് ശേഷം 1307 കേസുകളാണ് ഈ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പരീഖ് പറഞ്ഞു.
advertisement
ഐടി നിയമത്തിലെ സെക്ഷൻ 66 എ സോഷ്യൽ മീഡിയ സൈറ്റുകളിൽ കുറ്റകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് അറസ്റ്റ് അനുവദിക്കുന്ന വകുപ്പാണ്. വിവാദമായ ഈ വകുപ്പ് പ്രകാരം സോഷ്യൽ മീഡിയ സൈറ്റുകളിൽ അധിക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റു ചെയ്താൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്നതായിരുന്നു. എന്നാൽ, ഈ നിയമമാണ് പിന്നീട് സുപ്രീം കോടതി റദ്ദാക്കിയത്.
സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ വിമർശനാത്മക അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വകുപ്പ് കോടതി റദ്ദാക്കിയത്. 2015ൽ ശ്രേയ സിംഗാൾ നൽകിയ ഹർജിയിലാണ് 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. എന്നാൽ, സുപ്രീംകോടതി വിധി പല സംസ്ഥാനങ്ങളും നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പി യു സി എൽ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
advertisement
ഈ നിയമം ജനാധിപത്യത്തിന് എതിരാണെന്നും സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വകുപ്പ് അന്ന് റദ്ദാക്കിയിത്. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് കേന്ദ്രത്തോട് ജസ്റ്റിസ് റോഹിന്ദൻ നരിമാൻ അധ്യക്ഷനായ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 06, 2021 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
റദ്ദാക്കിയ ഐടി നിയമത്തിന് കീഴിൽ ഇപ്പോഴും കേസെടുത്ത് പൊലീസ്; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി