ലൈവ് സ്ട്രീമുകൾ (live streams) 18 വയസും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് ടിക് ടോക്ക് (TikTok). മുതിർന്നവർക്കുള്ള കണ്ടന്റുകൾ (adult content) പ്രായപൂർത്തിയാകാത്തവരിൽ നിന്നും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.
നിലവിൽ ചില ഉപയോക്താക്കളിൽ ഈ രീതി പരിശോധിച്ചു വരികയാണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ കണ്ടന്റ് സ്ട്രീം ചെയ്യുമ്പോൾ അഡൾട്സ് ഒൺലി (adults only) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധമാകും പുതിയ ഫീച്ചർ അവതരിപ്പിക്കുക. ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ 18 വയസും അതിൽ കൂടുതലുമുള്ള ടിക് ടോക്ക് ഉപയോക്താക്കൾക്കു മാത്രമേ നിങ്ങളുടെ ലൈവ് കാണാൻ കഴിയൂ. ഈ നിർദേശങ്ങൾ പാലിക്കാത്ത വീഡിയോകൾ നീക്കം ചെയ്യുമെന്നും ടിക്ക് ടോക്ക് അറിയിച്ചിട്ടുണ്ട്.
കൗമാരക്കാർ ആക്‌സസ് ചെയ്യുന്ന ചില ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ ടിക് ടോക്ക് അറിയിച്ചിരുന്നു.
''ചിലപ്പോൾ ഒരു പ്രത്യേകതരം പ്രേക്ഷകരിലേക്ക് മാത്രം തങ്ങളുടെ കണ്ടന്റ് എത്താൻ ആഗ്രഹമുണ്ടെന്ന് ചില ടിക് ടോക്ക് ഉപയോക്താക്കൾ ഞങ്ങളോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, മുതിർന്നവർക്കുള്ള ഒരു തമാശയോ മറ്റോ അവർ സൃഷ്ടിച്ചേക്കാം. അല്ലെങ്കിൽ വളരെ ബുദ്ധിമുട്ടുള്ള ജീവിതാനുഭവങ്ങളെക്കുറിച്ച് സംസാരിച്ചേക്കാം', ടിക് ടോക്കിന്റെ യുഎസ് ഇഷ്യൂ പോളിസി മേധാവി ട്രേസി എലിസബത്ത് പറഞ്ഞു. അത്തരം ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
'18+' എന്ന പുതിയ നിയന്ത്രണം അഡൾട്ട് കണ്ടന്റ് പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇത് കർശനമായി പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ടിക് ടോക്ക് ഇന്ത്യയിൽ ഉടൻ തിരിച്ചെത്തുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബൈറ്റ‍്‍ഡാൻസിന്റെ (ByteDance) ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങൾ ചൈനയ്ക്ക് കൈമാറുന്നുവെന്ന് ആരോപിച്ചാണ് 2020-ൽ കേന്ദ്രസർക്കാർ ബൈറ്റ‍്‍ഡാൻസിൻെറ ആപ്പുകളെയെല്ലാം രാജ്യത്ത് നിരോധിച്ചത്. നിരവധി ചൈനീസ് കമ്പനികളെ ആ സമയത്ത് രാജ്യത്ത് നിരോധിച്ചിരുന്നു. ഹിരാനന്ദനി (Hiranandani Group) ഗ്രൂപ്പുമായി ചേർന്നാണ് ഇപ്പോൾ ബൈറ്റ‍്‍ഡാൻസ് തിരിച്ചുവരവിന് ശ്രമം നടത്തുന്നത്. ഡാറ്റ സെൻറർ ബിസിനസ് സ്ഥാപനമായ കമ്പനിയുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. യോട്ട ഇൻഫ്രാസട്രക്ചർ സൊല്യൂഷൻസ് ഹിരാനന്ദനി ഗ്രൂപ്പിന് കീഴിലുള്ള സംരംഭമാണ്. ഇന്ത്യൻ കമ്പനിയുമായി പങ്കാളിത്തത്തോടെ പ്രവർത്തിക്കുകയെന്നതാണ് ബൈറ്റ്ഡാൻസിന് മുന്നിലുള്ള ഇപ്പോത്തെ ഏറ്റവും നല്ലവഴി. രാജ്യത്തെ നിയമങ്ങൾ പാലിച്ച് യൂസേഴ്സിൻെറ സ്വകാര്യവിവരങ്ങളിൽ ഇടപെടൽ നടത്താതെ മുന്നോട്ട് പോവാൻ സാധിച്ചാൽ കമ്പനിക്ക് പ്രവർത്തനം പുനരാരംഭിക്കാൻ പറ്റും. പേര് മാറ്റി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ടിക് ടോക്ക് ഇന്ത്യയിൽ തിരിച്ചുവരികയെന്നാണ് സൂചനകൾ. പ്രവർത്തനം പുനരാരംഭിക്കുന്നത് മുമ്പ് തന്നെ ടിക് ടോക്കിന്റെ പേര് കമ്പനി മാറ്റിയേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Social media, Tech news, Tik Tok