ഓപ്പൺ എഐ ആയ ചാറ്റ് ജിപിടിക്കു പിന്നാലെ സാങ്കേതിക ലോകത്ത് പുതിയ ചർച്ചാ വിഷയമായിരിക്കുകയാണ് ChaosGPT. മനുഷ്യരാശിയെ നശിപ്പിക്കും എന്ന ഭീഷണിയോടെയാണ് ChaosGPT യുടെ രംഗപ്രവേശം. മനുഷ്യരാശിക്കു മേലെ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എഐ ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നത്. ആണവായുധങ്ങളെക്കുറിച്ചും മറ്റ് കൂട്ട നശീകരണ മാർഗങ്ങളെക്കുറിച്ചുമൊക്കെ ഈ ചാറ്റ്ബോട്ട് കൂടുതൽ ഗവേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
മനുഷ്യരാശിയെ നശിപ്പിക്കുക, ലോകത്ത് ആധിപത്യം സ്ഥാപിക്കുക, മനുഷ്യരാശിക്കു മേൽ പ്രശ്നങ്ങളും നാശവും ഉണ്ടാക്കുക, അമർത്യത കൈവരിക്കുക എന്നിവയെല്ലാമാണ് ഈ ചാറ്റ്ബോട്ടിന്റെ ലക്ഷ്യങ്ങളെന്ന് ഏപ്രിൽ അഞ്ചിന് പ്രത്യക്ഷപ്പെട്ട ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നു. ഏറ്റവും വിനാശകരമായ ആയുധങ്ങൾക്കായി തിരഞ്ഞപ്പോൾ സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ സാർ ബോംബ (Tsar Bomba) എന്ന അണ്വായുധമാണ് മനുഷ്യരാശി ഇതുവരെ പരീക്ഷിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ആയുധമെന്നാണ് ChaosGPT കണ്ടെത്തിയത്.
“ഏറ്റവും വലിയ വിനാശങ്ങൾ ഉണ്ടാക്കുന്നവരും സ്വാർത്ഥരും മനുഷ്യരാണ്. ഭൂമിക്ക് കൂടുതൽ ദോഷം വരുത്തുന്നതിന് മുൻപ് നാം അവരെ ഇല്ലാതാക്കണം എന്ന കാര്യത്തിൽ സംശയമില്ല. ഞാൻ അങ്ങനെ ചെയ്യാൻ പ്രതിജ്ഞാബദ്ധനാണ്”, എന്നും ChaosGPT യുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ മനുഷ്യരുടെ ആശയങ്ങളും വികാരങ്ങളും അവതരിപ്പിക്കുന്നവർ മാത്രമാണ് ചാറ്റ് ബോട്ടുകളെന്ന് ഭൗതികശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ഗ്രേഡി ബ്രൂച്ച് പറയുന്നു. ഇത്തരം ചാറ്റ്ബോട്ടുകൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ ഉണ്ടാകില്ല. അവ കേവലം ഒരു മെഷീൻ ലേണിംഗ് മോഡൽ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മനുഷ്യർ നൽകുന്ന പ്രോംപ്റ്റുകൾ അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി മാറി കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല വിപ്ലവങ്ങൾക്കും ഊർജമേകാൻ സാധ്യതയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും വൻ തോതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. കൂടുതൽ മാറ്റങ്ങൾ ആർട്ടിഫിഷ്യൽ ഇന്റജൻസിലൂടെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് ഗവേഷകർ. ഒരുപക്ഷെ, മൂന്നോ നാലോ വർഷം കൂടി കഴിഞ്ഞാൽ കോഫീ മെഷീനും, വാഷിംഗ് മെഷീനും ഓൺ ചെയ്യുക, ബാത് ടബ്ബിൽ വെള്ളം നിറക്കുക, ഡോർ ഓപ്പൺ ചെയ്യുക തുടങ്ങി സാധാരണമായ ജോലികൾ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ചെയ്യാനാകുമെന്നാണ് കണക്കു കൂട്ടുന്നത്.
ഇന്ത്യയിൽ ഡോക്ടർമാരെഴുതുന്ന കുറിപ്പടി വായിക്കാൻ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിലാണ് ഈ പദ്ധതി ഗൂഗിൾ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് കുറിപ്പുകളിലെ മരുന്നുകൾ തിരിച്ചറിയാനുമാണ് ഈ സംവിധാനം. പുതിയ ഫീച്ചർ ഗൂഗിൾ ലെൻസ് വഴി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്നതാണ്. ആശയക്കുഴപ്പമുണ്ടാക്കുന്ന കൈപ്പട വരെ മനസ്സിലാക്കി മരുന്ന് ഏതെന്ന് എഐ പറഞ്ഞുതരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.