ബൈജൂ രവീന്ദ്രന്റെ ആസ്തി ഇല്ലാതായി ഫോബ്സ് പട്ടികയിൽ നിന്ന് പുറത്തായി
- Published by:Arun krishna
- news18-malayalam
Last Updated:
ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യം ഡോളറായി താഴ്ന്നുവെന്ന് ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ വർഷം വരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച എഡ്‌ടെക് കമ്പനിയായ ബൈജൂസ് ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഫോബ്സ് ബില്യണയര്‍ ഇന്‍ഡക്‌സ് 2024 പട്ടികയില്‍ നിന്ന് ബൈജൂസ് എജ്യുടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ പുറത്തായ റിപ്പോർട്ടാണ് വരുന്നത്. ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യം ഡോളറായി താഴ്ന്നുവെന്ന് ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം 17,545 കോടിയായിരുന്നു (2.2 ബില്യാൺ ഡോളർ) അദ്ദേഹത്തിന്റെ ആസ്തി.
കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് ബൈജു രവീന്ദ്രൻ ഉൾപ്പെടെ നാലു പേരാണ് പുറത്തായിരിക്കുന്നതെന്നും ഫോബ്സ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബൈജൂസിന്റെ സാമ്പത്തിക തകർച്ചയ്ക്ക് പിന്നലെ കാരണം എന്തായിരിക്കും?
2011ലായിരുന്നു എഡ്ടെക് സ്ഥാപനമായ ബൈജൂസ് ആരംഭിക്കുന്നത്. 2022ൽ കമ്പനിയുടെ മൂല്യം 22 ബില്യൺ ഡോളറിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ട്‌അപ്പുകളില്‍ ഒന്നായി ബൈജൂസ് അതിവേഗം പ്രശസ്തി നേടി. പ്രൈമറി സ്കൂള്‍ വിദ്യാർഥികള്‍ മുതല്‍ എംബിഎ വിദ്യാർഥികള്‍ക്ക് വരെ തന്റെ നൂതനമായ ലേണിങ് ആപ്ലിക്കേഷനിലൂടെ സേവനം നൽകിക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ തുടക്കമാകാൻ കമ്പനിക്ക് സാധിച്ചു.
advertisement
എന്നാൽ സമീപകാലത്തായി ബൈജൂസ് സാമ്പത്തിക തകർച്ചയിൽ ആണെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്ന പല വിവാദങ്ങളും കമ്പനിയെ കാര്യമായി തളർത്തി. തുടർന്ന് 2023 ഏപ്രിലിൽ, ബൈജൂസ് സ്ഥാപനങ്ങളിൽ ഇഡി നടത്തിയ പരിശോധനയിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകളും ഡിജിറ്റൽ ഡേറ്റകളും പിടിച്ചെടുത്തിരുന്നു. പിന്നാലെ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം മെയ് മാസത്തിൽ അവരുടെ ഓഹരിയുടെ മൂല്യം 8.4 ബില്യൺ ഡോളറായി വെട്ടിക്കുറച്ചു.
advertisement
ഈ വര്‍ഷം പുറത്തുവിട്ട 2022 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക കണക്കുകള്‍ പ്രകാരം ഒരു ബില്യണ്‍ ഡോളറിലധികമാണ് കമ്പനിയുടെ നഷ്ടം എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഫോറിന്‍ എക്‌സ്ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം 9,362 കോടിയിലധികം രൂപയുടെ നിയമലംഘനങ്ങള്‍ ആരോപിച്ച് ബൈജൂസിന് ഈ മാസം കാരണം കാണിക്കല്‍ നോട്ടീസും ഇഡി നല്‍കിയിരുന്നു. കൂടാതെ വലിയ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി ജീവനക്കാരെയും കമ്പനി പുറത്താക്കിയിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ബൈജു രവീന്ദ്രൻ തന്റെ വീടും വസ്തുക്കളും മറ്റും പണയം വെച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Apr 06, 2024 7:04 PM IST







