news18
Updated: November 18, 2019, 2:49 PM IST
'അപ്രതീക്ഷിതമായാണ് കവളപ്പാറയിലെ മണ്ണിടിച്ചിലിനെക്കുറിച്ച് കേൾക്കുന്നതും ഏറെ ശ്രമപ്പെട്ട് അവിടെ എത്തുന്നതും. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു' മലപ്പുറം ഭൂദാനം ദുരന്തം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം സ്പെഷൽ കറസ്‌പോണ്ടന്റ് സി.വി.അനുമോദ് എഴുതുന്നു....
- News18
- Last Updated:
November 18, 2019, 2:49 PM IST
" ഞങ്ങളുടെ കൂടെ കൈ പിടിച്ചു നടന്നയാളാണ്. ഇന്ന് അയാളെ ഡ്രെസ്സും മാലയും വാച്ചുമൊക്കെ നോക്കി തിരിച്ചറിയുക എന്ന് പറയുമ്പോ ചങ്ക് തകർന്നു പോവുകയാണ്. ഒരു നോക്ക് കണ്ട്,
ആളെ തിരിച്ചറിഞ്ഞ് ഞങ്ങൾ ഓടി മാറിപ്പോകുമ്പോൾ ആണ് വല്ല നാട്ടീന്നും വന്നവരുടെ പടം പിടുത്തം" രാജേഷ് ഡൊമനിക് ഇങ്ങനെ പറഞ്ഞ് കിതക്കുകയാണ്. ഭൂദാനത്ത് മണ്ണിടിഞ്ഞ
അന്ന് മുതൽ രാജേഷ് തെരച്ചിൽ നടത്തുന്നിടത്താണ്. വെയിലും മഴയും കൊണ്ട് ഓരോ ഇടത്തും നടന്ന്, ഓരോ തവണ ഹിറ്റാച്ചിയുടെ യന്ത്ര ക്കൈ ശേഷിപ്പുകളെ കണ്ടെത്തുമ്പോഴും
രാജേഷിനെ പോലെ ഉള്ള നിരവധി പേരാണ് അവരെ തിരിച്ചറിഞ്ഞിരുന്നത്. ദിവസങ്ങൾ പോകപ്പോകെ പിന്നീട് അവർക്കും അത് കഴിയാതെ വന്നു.
മണ്ണിനടിയിലായ പ്രിയപ്പെട്ടവരെത്തേടി ഇന്നാട്ടുകാർ ഊണും ഉറക്കവുമൊഴിച്ച് കരയാൻ പോലുമാകാതെ കാത്തിരിക്കുന്നിടത്തേക്കാണ് വേറൊരു കൂട്ടരുടെ കാഴ്ച കാണാനുള്ള ഒഴുക്ക്. ആദ്യ ദിനങ്ങളിൽ കാറിൽ പ്രളയ സഹായം എന്ന ബോർഡും ഉള്ളിൽ കുറച്ച് കുടിവെളള കുപ്പികളും വച്ച് ഇവിടേക്ക് വന്നവർ നിരവധി. ഭൂദാനത്തെ ദുരന്തക്കാഴ്ചകൾ സാമൂഹ്യ
മാധ്യമങ്ങളിൽ നിറച്ച് വൈറലാകാൻ വേണ്ടി മാത്രം ആയിരുന്നു മനസാക്ഷിയില്ലാത്തവരുടെ ഘോഷ യാത്ര.

കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
കാഴ്ച കാണാൻ കെട്ടിയെടുത്തവരുടെ വാഹനങ്ങൾ കൊണ്ട് കൊച്ചു
റോഡുകൾ നിറഞ്ഞു കവിഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും വേണ്ട സാമഗ്രികൾ പോലും എത്തിക്കാൻ കഴിയാതെ ആയി. വലിയ പെരുന്നാൾ ടൂറ് ഭൂദാനത്തേക്കാവട്ടെ
എന്ന മനോഭാവത്തോടെ ഇവിടേക്ക് വന്നവർ ഇന്നാട്ടുകാരുടെ മനസിൽ തീർത്തത് മണ്ണിടിച്ചിലിനേക്കാൾ വലിയ ദുരന്തം.നിലമ്പൂരിലും ഞെട്ടിക്കുളത്തും വച്ച് പൊലീസ് ഇവരെ
തിരിച്ചയക്കാൻ തുടങ്ങിയതോടെയാണ് കാഴ്ച കാണാൻ വരുന്ന ദുരന്തങ്ങളുടെ വരവ് കുറഞ്ഞത്.
ഒരു വശത്ത് വെയിലും മഴയും നോക്കാതെ മുട്ടോളം മുങ്ങിയ ചെളിയിലും ഇടിയാൻ ഒരുങ്ങി നിൽക്കുന്ന മലയുടെ താഴത്തും സഹജീവികളുടെ അന്തിമ ശേഷിപ്പ് തേടുന്ന കുറേപ്പേർ.
മറുവശത്ത് ലൈക്കുകളും ഷെയറുകളും പ്രൊഫൈൽ സ്റ്റാറ്റസും മാത്രം ലക്ഷ്യം വച്ച് ദുരന്ത ഭൂമിയിലെ വിനോദ സഞ്ചാര സാധ്യത കണ്ടെത്താൻ ശ്രമിക്കുന്ന മനസാക്ഷിയില്ലാത്തവർ. ലോകത്തിന്റെ ബഹുമുഖ പരിഛേദം ഭൂദാനത്ത് കണ്ടു.
ദുരന്തമുഖത്ത് മലയാളികൾ ഒന്നിച്ചു നിൽക്കുമെന്ന വലിയ സന്ദേശം കൂടി ലോകത്തെ അറിയിക്കുന്ന കാഴ്ചകളും നിരവധി. ഒരു പ്ലേറ്റിൽ നിന്നും ഭക്ഷണം പങ്കിട്ടവരുടെ വസ്ത്രങ്ങളിലെ സംഘടനാ നാമങ്ങൾ ഒരിക്കലും കൈകോർക്കില്ലെന്ന് ലോകം കണക്കാക്കുന്നവരുടെ ആയിരുന്നു. ദുരന്തം നൽകിയ വേദനയിലും നമ്മെ പ്രതീക്ഷയോടെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇത്തരം കൂടിച്ചേരലുകളാണ്. മറുവശത്തെ 'സെൽഫി'ഷ് ജീവികളെ തൽക്കാലത്തേക്ക് മറന്നു കളയാം.
ആദ്യ ഭാഗങ്ങൾ വായിക്കാം
'മണ്ണിനടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന് കണ്ടിട്ടില്ല; പക്ഷേ അവരെല്ലാം എന്റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു'
'വീട്.. ഒരുക്കൂട്ടി വച്ച സമ്പാദ്യം... സ്ഥലം.... പ്രിയപ്പെട്ട മക്കൾ... എല്ലാം മണ്ണെടുത്തു; ഇനി അറിയില്ല.. എങ്ങനെയെന്ന് ?'
എല്ലാം നഷ്ടപ്പെട്ടവരോട് എങ്ങനെ ചോദ്യം ചോദിക്കും... എല്ലാ മറുപടികളും അവസാനിക്കുന്നത് തേങ്ങലുകളിലും പൊട്ടിക്കരച്ചിലുകളിലുമാകും
First published:
August 31, 2019, 6:39 PM IST