പ്രപഞ്ചത്തിലെ സർവ്വജീവജാലങ്ങളുടെയും സഹവർത്തനത്തിന്‍റെ കഥ പറഞ്ഞ് 'ജാനകി'
- Published by:Asha Sulfiker
- news18-malayalam
Last Updated:
സാധാരണ ജീവിതസന്ദർഭങ്ങളെ അത്യസാധാരണമാം വിലയിരുത്തിയിട്ടുളള ഈ പുസ്തകത്തിന് ജീവിതബോധത്തിന്റെ അനിവാര്യമായ വെളിപ്പെടുത്തലുകൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകുവാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല.
കെ.സുരേഷ് കുമാര്‍
പ്രപഞ്ചത്തിലെ സർവ്വ ജീവജാലങ്ങളുടെയും സഹവർത്തനത്തിന്റെ കഥയാവുകയാണ് ഒരു പക്ഷിക്കുഞ്ഞിന്റെ ചെറിയ കഥ. നിസ്സാരമെന്ന് തോന്നുന്ന ജീവിതക്കാഴ്ചകൾ മഹത്തായ മാനവിക ബോധത്തിന്റെ പുതിയ വെളിച്ചങ്ങൾ തെളിച്ചിടുകയാണ് സബാഹിന്റെ ' ജാനകി ' എന്ന നോവൽ.
വളരെ പരിചിതമായ കഥാ സന്ദർഭത്തിൽ നിന്നാണ് 'ജാനകി' ആരംഭിക്കുന്നതെങ്കിലും മുന്നോട്ട് ചെല്ലുന്നതിനനുസരിച്ച് ആത്യന്തികമായ പ്രകൃതി സ്നേഹത്തെക്കുറിച്ചുളള മഹത്തരമായ സങ്കല്‍പ്പങ്ങളും അവയെ അടിസ്ഥാനപ്പെടുത്തിയുളള മിഴിവാർന്ന ചിന്തകളും ഒരു ഘോഷയാത്രയിലെന്ന പോലെ ഒന്നിനു പുറകെ ഒന്നായി നമ്മുടെ മുന്നിലേക്ക് വരികയാണ്. മറ്റൊരു വിധത്തിൽ ചിന്തിച്ചാൽ മാറിയ കാലത്തിന്റെ ഗതിവേഗങ്ങളിലെവിടെയോ വച്ച് കൈമോശം വന്നുപോയി എന്ന് നമ്മൾ പലപ്പോഴും ആശങ്കപ്പെടാറുളള അടിസ്ഥാന മാനവിക മൂല്യങ്ങളും ജീവിത ദർശനങ്ങളും സരളമായി പുഞ്ചിരിച്ച് കൊണ്ട് ഒരിക്കൽക്കൂടി അവയോടൊപ്പം ചേർന്ന് നടക്കുവാൻ ഹൃദയപൂർവ്വം നമ്മെ ക്ഷണിക്കുന്നത് പോലെ അനുഭവപ്പെടുകയാണ്. സ്നേഹത്തിന്റെ ഒറ്റ മതമാണ് ഈ പ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരം എന്ന് ഈ പുസ്തകം നമ്മളെ ഓർമ്മപ്പെടുത്തുന്നു.
advertisement
Also Read-Gandhi Jayanti | മഹാത്മയ്ക്ക് ആദരം; ഗാന്ധി ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രകാശമായി മഹാത്മാ ഗാന്ധി
വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ മിഠായികൾ വാരി വിതറുംപോലെ വളരെ മധുരതരമായാണ് ജാനകിയുടെ കുരുത്തക്കേടുകളും അമ്മയുടെ വാത്സല്യവും കുട്ടപ്പന്റെയും കിങ്ങിണിയുടെയും ഉത്സാഹവും മുത്തശ്ശിയുടെ ഇരുത്തംവന്ന കാഴ്ചപ്പാടുകളും അച്ഛന്റെ കരുതലും ഒക്കെ നോവലിൽ ഉടനീളം അനായാസമായി വിന്യസിച്ചിരിക്കുന്നത്.

advertisement
പക്ഷിക്കുഞ്ഞിന് പനിവരുമ്പോൾ അവളെ ദേഹത്തോട് ചേർത്തുപിടിച്ച് പനിയെല്ലാം തന്റെ ശരീരത്തിലേക്ക് വലിച്ചെടുത്തോളാം എന്ന് അതിനെ സാന്ത്വനിപ്പിക്കുന്ന അമ്മയുടെ കഥാപാത്രം മഴയോടും കാറ്റിനോടും പക്ഷിക്കുഞ്ഞിന്റെ കൂട്ടുകാരായ മറ്റു പറവകളോടും മൃഗങ്ങളോടും അവരുടെ ഭാഷയിൽ സംസാരിക്കുന്നുമുണ്ട്. പ്രകൃതിയെ ക്ഷമയോടെ കേട്ടിരുന്നാൽ സാവധാനം അത് നമ്മളോട് കൂട്ടുകൂടാൻ വരുമെന്നും അധികം വൈകാതെ അത് നമ്മളോട് സംസാരിക്കാൻ തുടങ്ങുമെന്നും അമ്മ മകനോട് പറഞ്ഞു കൊടുക്കുന്നുമുണ്ട്.
advertisement
Also Read-അടുത്ത വർഷം 'ജോജി'യുമായി വരാമെന്ന് ദിലീഷ് പോത്തൻ; പ്രചോദനം വില്യം ഷേക്സ്പിയറിന്റെ മാക്ബെത്ത്
മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെയടക്കം പോയ കാലത്തെ കഥകൾ പലതും പുതിയ തലമുറയെ ഓർമ്മിപ്പിക്കുന്നതോടൊപ്പം മുത്തശ്ശിയുടെ കഥാപാത്രം നാം ജീവിതത്തിൽ സൂക്ഷിക്കേണ്ട സത്യസന്ധതയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട്. ചുറ്റുപാടും കാണുന്ന സാധാരണ കാഴ്ചകളെ അതിമനോഹര നിറങ്ങളിൽ ചാലിച്ചെടുത്ത് ചിത്രകാരൻമാർ അത്ഭുതപ്പെടുത്താറുളളതുപോലെ ഒരു വീടിനെയും അവിടേക്ക് ജാനകി വരുന്നതോടെ അവിടുത്തെയാളുകളുടെ ജീവിതത്തിൽ സംഭവിക്കുന്നകൗതുകകരമായ കാര്യങ്ങളെയും മിഴിവാർന്ന വാങ്മയ ചിത്രങ്ങൾക്കുള്ളിലേക്ക് പകർത്തിയെടുത്ത് നോവലിന്റെ ഇടനാഴിയിലങ്ങോളമിങ്ങോളം അലങ്കാരിച്ചു കൊണ്ട് വായനക്കാരനെ അതിശയിപ്പിക്കുവാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.
advertisement
ഇംഗ്ലീഷിൽ നിന്നും മറ്റു വിദേശഭാഷകളിൽ നിന്നും ഒട്ടനവധി കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും മലയാളഭാഷയിൽ നാടിന്റെ സ്വത്വത്തെ അടിസ്ഥാനപ്പെടുത്തി വികസിക്കുന്ന
നോവലുകൾ വിരളമായേ സമീപകാലത്തായി സംഭവിക്കുന്നുള്ളൂ. അവിടേക്കാണ് നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും എല്ലാവിധ തിളക്കവും പ്രൗഡിയും ഉൾക്കൊണ്ട് ലളിതവും മനോഹരവുമായ വായനാനുഭവം നൽകി ജാനകി കടന്നു വരുന്നത്. സാധാരണ ജീവിതസന്ദർഭങ്ങളെ അത്യസാധാരണമാം വിലയിരുത്തിയിട്ടുളള ഈ പുസ്തകത്തിന് ജീവിതബോധത്തിന്റെ അനിവാര്യമായ വെളിപ്പെടുത്തലുകൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകുവാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല.
Location :
First Published :
October 03, 2020 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
പ്രപഞ്ചത്തിലെ സർവ്വജീവജാലങ്ങളുടെയും സഹവർത്തനത്തിന്‍റെ കഥ പറഞ്ഞ് 'ജാനകി'