ടോക്യോ ഒളിമ്പിക്സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ആദ്യത്തെ നേട്ടം കൊണ്ടുവന്നിരിക്കുകയാണ് മീരാഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ ഭാരോദ്വഹനത്തില്‍ 21 വര്‍ഷത്തോളമായി ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കൂടി താരത്തിന് കഴിഞ്ഞു. 2000ലെ സിഡ്നി ഒളിമ്പിക്സില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയതിന് ശേഷം നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് ഈ ഇനത്തില്‍ മെഡല്‍ ഒന്നും ലഭിച്ചിരുന്നില്ല.
മെഡല്‍ നേട്ടത്തിന് ശേഷം സന്തോഷം അടക്കിപ്പിടിക്കാന് സാധിക്കാതിരുന്ന ചാനു ആദ്യം തന്റെ പരിശീലകനെ ആലിംഗനം ചെയ്തു. പിന്നെ ചെറുതായി ചുവടുവെച്ച ശേഷമാണ് വിജയപീഠത്തിലേറി മെഡല്‍ കഴുത്തിലണിഞ്ഞത്. തന്റെ ഇഷ്ട വിഭവമായ 'പീസ' കഴിച്ച് വിജയം ആഘോഷിക്കുമെന്നായിരുന്നു ചാനുവിന്റെ ആദ്യ പ്രതികരണം. 'ഒരു പീസ കഴിച്ചിട്ടാകാം ഇനി എന്തും. എനിക്ക് പീസ വളരേ ഇഷ്ടമാണ്. എന്നാല്‍ ഏറെ നാളായി ഒന്ന് കഴിച്ചിട്ട്'- മെഡല്‍ സന്തോഷം പങ്കു വെച്ച് സംസാരിക്കാവെ ചാനു എന്‍ ഡി ടി വിയോട് പറഞ്ഞു.
മീരാഭായ് തന്റെ ഇഷ്ട വിഭവം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ ആജീവനാന്തം ചാനുവിന് പീസ ഓഫര്‍ ചെയ്തിരിക്കുകയാണ് ഡോമിനോസ് ഇന്ത്യ. 'അവര്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, പീസ കഴിക്കാന്‍ ചാനു ഇനി കാത്തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ആജീവനാന്തം ഡോമിനോസ് പീസ ഞങ്ങള്‍ സൗജന്യമായി നല്‍കും'-കമ്പനി തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു.
She said it, we heard it🙏
We never want @mirabai_chanu to wait to eat 🍕 again so we’re treating her to FREE Domino’s pizza for life! #PizzasForLife
— dominos_india (@dominos_india) July 24, 2021
മറ്റൊരു ശ്രദ്ധേയമായ കാര്യം അഞ്ചു വര്‍ഷക്കാലമായി മീരാഭായിയുടെ ഭക്ഷണക്രമം നോക്കിയിരുന്നത് പാലക്കാടുകാരന്‍ എ പി ദത്തനായിരുന്നു. ഭക്ഷണ ക്രമീകരണങ്ങളുള്ളതിനാല്‍ പീസ പോലുള്ള വിഭവങ്ങള്‍ കായിക താരങ്ങളുടെ മെനുവില്‍ നിന്നും ഒഴിവാക്കാറുണ്ട്. ദിവസവും മീരാഭായിയുടെ ഭക്ഷണത്തിനും പരിശീലനത്തിനും പ്രത്യേക ഷെഡ്യൂള്‍ ഉണ്ടെന്നും അത് ചിട്ടയായി കൊണ്ടുപോകാറുണ്ടെന്നും ദത്തനും വെളിപ്പെടുത്തിയിരുന്നു. മുട്ട, രണ്ട് ബ്രഡ്, അവക്കാഡോ തുടങ്ങി അഞ്ചോളം പഴങ്ങളാണ് രാവിലെത്തെ ഭക്ഷണം. ഉച്ചക്ക് മത്സ്യമാണ് ഭക്ഷണം. സാല്‍മണ്‍, ട്യൂണ മത്സ്യങ്ങളും പോര്‍ക്ക് ബെല്ലിയും എത്തുന്നത് നോര്‍വേയില്‍ നിന്നാണ്. രാത്രി ഇറച്ചിയും സൂപ്പും. എല്ലാം 100-150 ഗ്രാമേ കഴിക്കൂ. മീരയുടെ ഭാരം 49 കിലോയിലധികം കൂടാന്‍ പരിശീലകര്‍ സമ്മതിക്കില്ല. മീരയും തൂക്കം കൂടാതെ ശ്രദ്ധിക്കും.
2016ല്‍ റിയോ ഒളിമ്പിക്സില 48 കിലോ വിഭാഗം ഭാരോദ്വാഹന മത്സരത്തില്‍ ആറു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രമായിരുന്നു മീരഭായിക്ക് ലക്ഷ്യം ഉയര്‍ത്താനായത്. അന്ന് നിറഞ്ഞ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ മീരാഭായ് ചാനുവിന് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ടോക്യോവില്‍ സ്വപ്നം നിറവേറിയിരിക്കുകയാണ്. മെഡല്‍ പട്ടികയില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച വെള്ളി മെഡല്‍ നേട്ടമാണ് മീര സ്വന്തമാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി ആയിരുന്നു ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pizza, Saikhom Mirabai Chanu, Tokyo Olympics, Tokyo Olympics 2020